കൈയിലുള്ളത് ചൈനീസ് മാത്രമല്ല അറുപഴഞ്ചനും; പാക്കിസ്ഥാന്‍ പാടുപെടും!
പാക്ക് വ്യോമസേനയുടെ ശേഖരത്തില്‍ ഭൂരിപക്ഷവും പഴഞ്ചന്‍ യുദ്ധവിമാനങ്ങളാണ് എന്നതാണ് പാക്കിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവയില്‍ ഭൂരിഭാഗവും ചൈനീസ് നിര്‍മ്മിതമാണെന്നതാണ് മറ്റൊരു കൗതുകം. അവയില്‍ ചിലവയെ വെറുതെയൊന്ന് പരിചയപ്പെടാം.
'ത്രീകിംഗ്‍സ് എന്ന ചിത്രത്തില്‍ നിയന്ത്രണം നഷ്‍ടമായ വിമാനത്തിലിരിക്കുന്ന ജഗതിയുടെ കഥാപാത്രത്തോട് സലീംകുമാറിന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. "നിങ്ങളുടെ വിമാനം ഇപ്പോള്‍ ഓടുന്നത് സെക്കന്‍ഡ് ഹാന്‍ഡ് എഞ്ചിനിലാണ്.. അതും മെയ്‍ഡ് ഇന്‍ ചൈന.." അക്ഷരാര്‍ത്ഥത്തില്‍ ഈ അവസ്ഥയിലാണ് ഇന്ത്യയുമായി പോരിനിറങ്ങിയ പാക്കിസ്ഥാന്‍റെ വ്യോമസേന.
പാക്ക് വ്യോമസേനയുടെ ശേഖരത്തില്‍ ഭൂരിപക്ഷവും പഴഞ്ചന്‍ യുദ്ധവിമാനങ്ങളാണ് എന്നതാണ് പാക്കിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവയില്‍ ഭൂരിഭാഗവും ചൈനീസ് നിര്‍മ്മിതമാണെന്നതാണ് മറ്റൊരു കൗതുകം. അവയില്‍ ചിലവയെ വെറുതെയൊന്ന് പരിചയപ്പെടാം.
ചെങ്‍ഡു ജെ 7
ചൈനയിലെ ചെങ്‍ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രീസാണ് ഈ വിമാനത്തിന്‍റെ നിര്‍മ്മാണം. 1988 ലാണ് ഇന്റർസെപ്റ്റർ വിഭാഗത്തിൽ വരുന്ന ഈ ചൈനീസ് വിമാനം പാക്ക് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. 2013ൽ ഉൽപാദനം അവസാനിപ്പിച്ച ഈ വിമാനം നിലവില്‍ ചൈനക്കും പാക്കിസ്ഥാനും പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, നോർത്ത് കൊറിയ, ഇറാൻ, മ്യാൻമാർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്.
ജെഎഫ്–17
വിശ്വസിക്കാൻ കൊള്ളില്ലെന്നു പാക് വ്യോമസേന തന്നെ ആരോപിച്ച ഇടയ്ക്കിടെ തകർന്നു വീഴുന്ന യുദ്ധവിമാനമായ ജെഎഫ്-17 ആണ് പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനം എന്നതാണ് ഏറെ രസകരം. നാലാം തലമുറയില്‍പെട്ട ഒരു യുദ്ധവിമാനം നിർമിക്കുക എന്ന ചൈനയുടെയും പാക്കിസ്ഥാന്റേയും സംയുക്ത ശ്രമമാണ് ജെഎഫ് 17 ന്റെ പിറവിക്കു പിന്നില്‍.
2007 ലാണ് തണ്ടര്‍ എന്നു വിളിപ്പേരുള്ള ഈ വിമാനം പാക്ക് എയർഫോഴ്സിന്റെ ഭാഗമായത്. ഒരേസമയം രണ്ടു ലക്ഷ്യങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സംഹാരശേഷിയും ആധുനികമല്ലാത്ത റഡാറും ഉള്‍പ്പെടെ ഈ വിമാനത്തിന് പോരായ്‍മകള്‍ ഏറെയാണ്. പാക്കിസ്ഥാൻ എയ്റോനോട്ടിക്കൽ കോംപ്ലക്സും ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയും ചേർന്നാണ് ഈ വിമാനത്തിന്‍റെ നിര്‍മ്മാണം. കൗതുകം ഇതുമാത്രമല്ല. ഒരുമിച്ചുണ്ടാക്കിയ ഈ വിമാനം പാക്ക് പട്ടാളം വാങ്ങിയിട്ടും ചൈനീസ് സൈന്യം ഇവ വാങ്ങാന്‍ ഇതുവരെ തയാറായിട്ടില്ലെന്നതാണ് ഏറെ രസകരം.
മിറാഷ് III
അരനൂറ്റാണ്ടു മുമ്പാണ് പാക്കിസ്ഥാൻ ഈ മൾട്ടിറോൾ വിമാനങ്ങൾ സ്വന്തമാക്കുന്നത്. മുമ്പ് അർജന്റീന, ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഈ വിമാനം ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരൊക്കെ മിറാഷ് IIIനെ കൈയ്യൊഴിഞ്ഞു. ഇപ്പോള്‍ പാക്ക് എയർഫോഴ്സിൽ മാത്രമാണ് മിറാഷ് III ന് സ്ഥാനം.
മിറാഷ് 5
നാല് പതിറ്റാണ്ട മുമ്പ് 1973 ലാണ് അറ്റാക്ക് ജെറ്റുകള്‍ ഈ പാക്ക് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. നിലവിൽ പാക്കിസ്ഥാനു പുറമേ ഇക്കഡോർ, ഗാബോൺ, തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് മിറാഷ് 5 ഉപയോഗിക്കുന്നത്.
എഫ് 16
മൂന്നു പതിറ്റാണ്ടില്‍ അധികമായി പാക്കിസ്ഥാന്‍ സേനയുടെ ഭാഗമാണ് അമേരിക്കന്‍ വിമാനമായ എഫ് 16 ഫാൽക്കൺ. ഈ വിമാനത്തിന് ഏറ്റവും പുതിയ അപ്‍ഡേഷനുകളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ മിന്നലാക്രമണങ്ങള്‍ക്ക് ഇവ മതിയാകുമോ എന്ന കാര്യം സംശയമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.