അതിൽ ഒരു സത്യവുമില്ല. മകന് വേണ്ടി താൻ കാർ വാങ്ങിയിട്ടില്ല. ഒരു ട്രയലിന് വേണ്ടി കാർ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അതുമായി തങ്ങള്‍ ഒരു ടെസ്റ്റ് ഡ്രൈവിനും പോയിരുന്നു, അത്ര മാത്രമാണ് ഉണ്ടായത്

തന്‍റെ മകന് ഫാദേഴ്‍സ് ഡേ സമ്മാനമായി ഒരു ആഡംബര എസ്‍യുവി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ബോളിവുഡ് നടനും നിര്‍മ്മാതാവുംമായി സോനു സൂദ്. അതിൽ ഒരു സത്യവുമില്ലെന്നും മകന് വേണ്ടി താൻ കാർ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ട്രയലിന് വേണ്ടി കാർ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അതുമായി തങ്ങള്‍ ഒരു ടെസ്റ്റ് ഡ്രൈവിനും പോയിരുന്നു, അത്ര മാത്രമാണ് ഉണ്ടായതെന്നും സോനു സൂദ് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

"പിതൃദിനത്തിൽ ഞാൻ എന്തിനാണ് എന്‍റെ മകന് കാർ വാങ്ങിക്കൊടുക്കുന്നത്? അവൻ എനിക്കല്ലേ ആ ദിവസം എന്തെങ്കിലും തരേണ്ടത്...? എല്ലാത്തിലും ഉപരി, അത് എനിക്ക് വേണ്ടിയുള്ള ദിവസമല്ലേ...! ' - സോനു സൂദ് ചോദിക്കുvdvg.

ഫാദേഴ്‌സ് ഡേയിൽ തന്‍റെ രണ്ട് ആൺമക്കൾക്ക് തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അവരുടെ സമയം തന്നോടൊപ്പം ചെലവഴിക്കുക എന്നതാണെന്നും താരം പറയുന്നു. " അവർക്ക് വേണ്ടി ചെലവഴിക്കാൻ എനിക്ക് പൊതുവേ സമയമുണ്ടാവാറില്ല. അവർ വളരുകയാണിപ്പോൾ. അവർക്ക് അവരുടെതായ ജീവിതമുണ്ട്. അതുകൊണ്ട്, ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിക്കുന്നു എന്ന ആഡംബരമാണ് ഞാൻ എനിക്ക് വേണ്ടി സമ്പാദിച്ചത് എന്ന് കരുതുന്നതായും താരം വ്യക്തമാക്കുന്നു.

മകൻ‌ ഇഷാൻ സൂദിന്, മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമായ മെയ്ബാക്കിന്‍റെ ജിഎൽഎസ് 600 എസ്‍യുവിയാണ് താരം സമ്മാനമായി നല്‍കിയതെന്നായിരുന്നു കാര്‍ ടോഖ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. 2.43 കോടി രൂപയോളം വരും അടുത്തിടെ ഇന്ത്യയില്‍ എത്തിയ ഈ വാഹനത്തിന്‍റെ എക്സ്ഷോറൂം വില. 

അതേസമയം കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്കും സാധാരണക്കാർക്കും കൈത്താങ്ങായി ശ്രദ്ധേയനായ താരം കൂടിയാണ് സോനു സൂദ്. രോഗികൾക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നിൽ തന്നെ ഉണ്ട് സോനുവും കൂട്ടരും. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സോനു സൂദ് ഫൗണ്ടേഷന്‍ ഏര്‍പ്പെട്ടിരുന്നു. ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് അഹോരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൌണ്‍ സമയത്ത് ജോലി നഷ്‍ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു സോനു സൂദ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona