Asianet News MalayalamAsianet News Malayalam

"ആ വണ്ടിയില്‍ ഞങ്ങള്‍ക്ക് പങ്കില്ല.." കൈകഴുകി ആഫ്രിക്കന്‍ സുസുക്കി!

ദക്ഷിണാഫ്രിക്കയിലെ എസ്-പ്രെസോ ഉടമകളുടെ ആശങ്ക നിറഞ്ഞ ട്വീറ്റുകള്‍ക്കും കമ്പനി ഇതേ മറുപടിയാണ് നല്‍കുന്നത്

Suzuki S Presso Sold In South Africa Claimed To Be Safer Than India Spec
Author
South Africa, First Published Dec 1, 2020, 12:48 PM IST

ഗ്ലോബൽ എൻ‌സി‌എപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക് റേറ്റിംഗുമായിട്ടാണ് മാരുതി സുസുക്കി എസ്-പ്രസോ അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. നിലവിൽ വിപണിയിൽ ലഭ്യമായ ചില ഇന്ത്യൻ കാറുകൾ എത്രത്തോളം സുരക്ഷിതമാണെന്ന ചര്‍ച്ചകള്‍ക്കും ഈ റിപ്പോർട്ട് കാരണമായി. ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റിലെ എസ്-പ്രെസോയുടെ മോശംപ്രകടനം മാരുതിയും ടാറ്റ മോട്ടോഴ്‌സും തമ്മിലുള്ള ട്വിറ്റർ യുദ്ധത്തിനു തന്നെ സാക്ഷ്യം വഹിച്ചു. 

എന്നാലിതാ ഇന്ത്യന്‍ എസ് - പ്രെസോയെക്കാള്‍ സുരക്ഷിതമാണ് ദക്ഷിണാഫ്രിക്കയിലെ എസ്-പ്രെസോ എന്ന് സുസുക്കി കമ്പനി അവകാശപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബൽ എൻ‌സി‌എപി പരീക്ഷിച്ച ഇന്ത്യൻ സ്പെക്ക് മോഡലിനെക്കാൾ സുരക്ഷിതമായി എസ്-പ്രസോ ലഭ്യമാണെന്ന് സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്ക അവകാശപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ച മോഡൽ ഇന്ത്യൻ മാർക്കറ്റിന് മാത്രമായി നിർമ്മിച്ച ഒരു ഇന്ത്യൻ-നിർദ്ദിഷ്ട മോഡലാണെന്നും ആ പ്രത്യേക മോഡലിൽ ഡ്രൈവറുടെ വശത്ത് ഒരു എയർബാഗ് മാത്രമേ ഉള്ളൂവെന്നും അതിന് ഫ്രണ്ട് സീറ്റ് ബെൽറ്റുകളും ഇല്ലെന്നും ദക്ഷിണാഫ്രിക്കന്‍ കമ്പനി പറയുന്നു. "ദക്ഷിണാഫ്രിക്കയിൽ, ഡ്രൈവർ, പാസഞ്ചർ എയർബാഗ് എന്നിവ എസ്-പ്രസ്സോ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡാണ്, ഫ്രണ്ട് സീറ്റ് ബെൽറ്റുകൾക്കൊപ്പം ലോഡ് ലിമിറ്ററുകളുള്ള പ്രീ-ടെൻഷനർമാരും ഉൾപ്പെടുന്നു. അധിക എയർബാഗും സീറ്റ് ബെൽറ്റ് മെച്ചപ്പെടുത്തലുകളും പ്രാദേശിക മോഡലിനെ കൂടുതൽ സുരക്ഷിതമായ വാഹനമാക്കുന്നു. എസ്-പ്രസ്സോ നല്ല മൂല്യം വാഗ്ദാനം ചെയ്യുന്നു. " കമ്പനി വ്യക്താവ് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമത്തോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ദക്ഷിണാഫ്രിക്കയിലെ എസ്-പ്രെസോ ഉടമകളുടെ ആശങ്ക നിറഞ്ഞ ട്വീറ്റുകള്‍ക്കും കമ്പനി ഇതേ മറുപടിയാണ് നല്‍കുന്നത്. 

വാഹനങ്ങളുടെ ഇടി പരീക്ഷ അഥവാ ക്രാഷ് ടെസ്റ്റ് നടത്തി റിപ്പോർട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ സ്ഥാപനമാണ് ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം(GNCAP).  64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ സുരക്ഷ പരീക്ഷയില്‍ പൂജ്യം റേറ്റിംങ് ആണ് ഇന്ത്യന്‍ എസ് പ്രസോയ്ക്ക് ലഭിച്ചത്. ഡ്രൈവർ സൈഡ് എയർബാഗ് ഈ മോഡലിലുണ്ട്. എന്നാൽ, പാസഞ്ചർ സൈഡ് എയർബാഗ് ഈ വേരിയന്റിൽ ഓപ്ഷണൽ ആണ്. 

മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 17 മാർക്ക് സൂചികയിൽ ഒരു പോയിന്റ് പോലും നേടാൻ എസ്-പ്രെസോയ്ക്കായില്ല. എന്നാൽ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 13.84/49 മാർക്ക് നേടി 2 സ്റ്റാർ റേറ്റിംഗ് വാഹനം നേടി.  ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച് അപകട സമയത്ത് ഈ കാറിന്‍റെ മുൻ സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പരീക്ഷണത്തിനായി വാഹനത്തില്‍ ഘടിപ്പിച്ച ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകടത്തിന്റെ ആഘാതമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരുടെ സുരക്ഷ മികച്ച രീതിയില്‍ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് 17 പോയിന്റ് വരെ ലഭിക്കും. എന്നാല്‍ പൂജ്യം മാര്‍ക്കാണ് എസ് പ്രസോക്ക് ലഭിച്ചത്.

അതേസമയം, ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിൽ മികവ് നേടാനായില്ല എങ്കിലും ഇന്ത്യയിലെ നിലവിലുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് തങ്ങളുടെ വാഹനങ്ങൾ വിപണിയില്‍ എത്തിയിരിക്കുന്നത് എന്ന് മാരുതി സുസുക്കി പറയുന്നു.

രാജ്യത്ത് മികച്ച വില്‍പ്പനയുള്ള മോഡലാണ് എസ്-പ്രസോ. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് എത്തിയത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ആദ്യം അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.   3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്. 

Follow Us:
Download App:
  • android
  • ios