വാഹനത്തിന്‍റെ അനുബന്ധ രേഖകളും ലൈസൻസും ചോദിച്ചപ്പോള്‍ കുട്ടികള്‍ കൈമലര്‍ത്തി. തുടർന്ന് വിശദമായി ചോദ്യം ചെയ്‍തപ്പോൾ മറുപടി ഇങ്ങനെ

ബൈക്ക് മോഷ്‍ടിച്ച് നാടു കാണാന്‍ ഇറങ്ങിയ കുട്ടികള്‍ പൊലീസിന്‍റെ പിടിയിലായി. ഇടുക്കിയിലാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനാറു വയസ് വീതമുള്ള വണ്ടൻമേട് സ്വദേശികളായ കുട്ടി മോഷ്ടാക്കളെയാണ് യാത്ര പാതി വഴി പിന്നിട്ടപ്പോള്‍ പൊലീസ് പൊക്കിയത്.

ഉടുമ്പുംഞ്ചോല അണക്കര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച ശേഷം കുട്ടികള്‍ മുണ്ടക്കയം, പാലാ ഭാഗങ്ങളിലായി കറങ്ങി നടക്കക്കുകയായിരുന്നു. ഇതിനിടെ വാഹന ഉടമയുടെ പരാതിയെ തുടർന്ന് വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി. 

ഈ സമയം ഈ ബൈക്കുമായി രണ്ട് കുട്ടികൾ കുമളി-മുണ്ടക്കയം റൂട്ടിൽ പോയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ അമിത വേഗത്തിൽ കടന്നുപോയ ബൈക്ക് ട്രാഫിക്ക് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പൊലീസ് ഇവരെ പിന്തുടർന്നു. ഒടുവില്‍ വലിയപാലം ഭാഗത്ത് വച്ച് ഇവരെ തടയുകയായിരുന്നു. 

വാഹനത്തിന്‍റെ അനുബന്ധ രേഖകളും ലൈസൻസും ചോദിച്ചപ്പോള്‍ കുട്ടികള്‍ കൈമലര്‍ത്തി. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച ബൈക്കാണെന്നും നാടു കാണാൻ ഇറങ്ങിയതാണെന്നും സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടൻമേട് പൊലീസിനെ വിവരം അറിയിച്ച് കുട്ടികളെ കൈമാറി. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ബൈക്കും കോടതിയിൽ ഹാജരാക്കി.