വില്ലേജ് ഓഫീസറുടെ വീട്ടില്‍ ആത്മഹത്യാഭീഷണിയുമായി ടിപ്പര്‍ ലോറി ഉടമയും ഭാര്യയും!
മണ്ണുമായി വന്നു പിടിയിലായ ടിപ്പർ ലോറി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ചാണ് രാത്രിയിൽ വില്ലജ് ഓഫീസറുടെ വീടിനു മുന്നിലെത്തി ടിപ്പർ ലോറി ഉടമയും ഭാര്യയും ആത്മഹത്യാഭീഷണി മുഴക്കിയത്
തിരുവനന്തപുരം: വില്ലേജ് ഓഫീസറുടെ വീടിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ടിപ്പര്‍ ലോറി ഉടമയും ഭാര്യയും. തലസ്ഥാന നഗരയില്‍ കഠിനംകുളത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കായൽ നികത്തുന്നതിനായി മണ്ണുമായി വന്നു പിടിയിലായ ടിപ്പർ ലോറി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ചാണ് രാത്രിയിൽ വില്ലജ് ഓഫീസറുടെ വീടിനു മുന്നിലെത്തി ടിപ്പർ ലോറി ഉടമയും ഭാര്യയും ആത്മഹത്യാഭീഷണി മുഴക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കല്ലറ കുറ്റിമൂട് സ്വദേശിയായ ടിപ്പര്‍ ലോറി ഉടമയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ കഠിനംകുളം പുത്തന്‍ തോപ്പിലായിരുന്നു സംഭവം. ഈ ടിപ്പര്‍ ഉടമയുടെ നാല് ടിപ്പർ ലോറികൾ ജൂൺ 22-ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. ചേരമാൻതുരുത്തിൽ കായൽ നികത്താൻ കൊണ്ടുവന്ന മണ്ണുമായിട്ടായിരുന്നു ലോറികള്‍ പിടിച്ചത്.
തുടര്‍ന്ന് ഇതുസംബന്ധിച്ച് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്‍തിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കാന്‍ വില്ലേജ് ഓഫിസര്‍ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഉടമ കോടതിയെ സമീപിച്ചു. പക്ഷേ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ കോടതിക്ക് കത്ത് നല്കി. ഇതിനിടെ വാഹനം വിട്ടുകിട്ടാൻ പല ആവർത്തി വില്ലേജ് ഓഫീസറെയും പൊലീസിനെയും ഉടമ ബന്ധപ്പെട്ടെങ്കിലും ഫലംകണ്ടില്ല. ഇതാണ് ഉടമയെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് പുത്തന്‍തോപ്പിലുള്ള വില്ലേജ് ഓഫീസറുടെ വീടിനു മുന്നില്‍ ഭാര്യയ്ക്ക് ഒപ്പമെത്തി ടിപ്പര്‍ ഉടമ ബഹളം വച്ചത്.
ബഹളം കേട്ട് വില്ലേജ് ഓഫീസർ പൊലീസിനെ വിവരം അറിയിച്ചു. ഒടുവില്‍ കഠിനംകുളത്ത് നിന്ന് പൊലീസ് എത്തി ടിപ്പര്‍ ഉടമയെയും ഭാര്യയെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു. കോടതിയിലുള്ള കേസായതിനാൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona