വണ്ടി പരിശോധന വീണ്ടും കടുക്കും, ഇത്തരക്കാര്‍ കോടതി കയറേണ്ടി വരും!
സംസ്ഥാനത്ത് ഇന്നു മുതൽ വാഹന പരിശോധന വീണ്ടും കര്‍ശനമാക്കുന്നു. ഓണക്കാലത്ത് നിര്‍ത്തിവെച്ച പരിശോധനയാണ് പുനരാരംഭിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വാഹന പരിശോധന വീണ്ടും കര്‍ശനമാക്കുന്നു. ഓണക്കാലത്ത് നിര്‍ത്തിവെച്ച പരിശോധനയാണ് പുനരാരംഭിക്കുന്നത്. നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കാതെ ചട്ടലംഘനം കോടതിയെ അറിയിക്കാനാണ് തീരുമാനം. കേസുകള്‍ നേരിട്ട് കോടതിക്ക് കൈമാറാനും ആലോചനയുണ്ട്.
അതേസമയം മോട്ടോർ വാഹന നിയമഭേദഗതിയിലെ പിഴയെ ചൊല്ലിയുള്ള അനിശ്ചിതത്വം തീർക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ശനിയാഴ്ച നടക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ഗതാഗത, ആഭ്യന്തര വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പിഴത്തുക കൂട്ടി കേന്ദ്ര നിയമഭേദഗതി വന്നെങ്കിലും പിഴയിൽ കടുത്ത ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തിന് പിഴ തീരുമാനിക്കാമെന്ന് പറഞ്ഞ കേന്ദ്രം പിന്നീട് വീണ്ടും ഉത്തരവിറക്കുമെന്ന് അറിയിച്ച് മലക്കംമറിഞ്ഞു. ചില സംസ്ഥാനങ്ങൾ പിഴത്തുക കുറച്ചു. ചിലർ നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചു. കടുത്ത പ്രതിഷേധം മൂലമാണ് കേരളത്തിൽ ഓണക്കാലത്ത് പരിശോധനയും പിഴ ഈടാക്കലും നിർത്തിവച്ചത്.
പരിശോധന കർശനമായി തുടരുമെങ്കിലും പിഴ ഈടാക്കാതെ ഓരോ ദിവസത്തെയും കേസുകളുടെ കണക്കെടുത്ത് ഗതാഗതസെക്രട്ടറി കോടതിയെ അറിയിക്കാനാണ് തീരുമാനം. പിഴയിൽ പല നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് മുന്നിലുണ്ട്. കോടതിയെ അറിയിക്കാതെ പരിശോധനക്കിടെ തന്നെ കോമ്പൗണ്ട് ചെയ്‍ത് നിശ്ചയിക്കുന്ന പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന ഒരു നിർദ്ദേശം പരിഗണനയിലാണ്. കുറഞ്ഞതും കൂടിയതുമായ പിഴയുള്ള കേസുകളിലാണിത്. ഈ പഴുത് ഉപയോഗിച്ചാണ് മണിപ്പൂർ പിഴത്തുക പകുതിയാക്കിയത്. ഈ രീതിയിൽ എട്ടു തരം ചട്ടലംഘനങ്ങളിൽ പിഴ കുറക്കാമെന്ന നിർദ്ദേശം പരിഗണിക്കുന്നുണ്ട്.
അതേ സമയം കേന്ദ്രം വീണ്ടും ഉത്തരവ് പുതുക്കിയിറക്കുമ്പോൾ ചില ഇനങ്ങളിൽ മാത്രം സംസ്ഥാനം നിശ്ചയിക്കുന്ന പിഴത്തുക നിലനിൽക്കില്ലെന്ന നിയമസെക്രട്ടറിയുടെ ഉപദേശവും സർക്കാറിന് മുന്നിലുണ്ട്. മണിപ്പൂർ മാതൃക പിന്തുടരണോ അതോ കേന്ദ്ര ഉത്തരവ് വരും വരെ കാത്ത് നിൽക്കണോ, എത്രനാൾ പിഴ നിശ്ചയിക്കാതെ കേസ് കോടതിയെ അറിയിച്ച് പരിശോധന തുടരണം എന്നിവയിലെല്ലാം ശനിയാഴ്ച തീരുമാനമെടുക്കും.
എട്ടുതരം ചട്ടലംഘനങ്ങളിലെ പിഴത്തുക സംസ്ഥാനത്തിന് തന്നെ തീരുമാനിക്കാമെന്ന നിർദ്ദേശവും ഗതാഗതവകുപ്പിന് മുന്നിലുണ്ട്. രജിസ്ട്രേഷൻ ഇല്ലാതെ വാഹനമോടിക്കുന്നതിന് പുതിയനിയമ പ്രകാരം 2000 രൂപ മുതൽ 10000 രൂപ വരെയാണ് പിഴ. ഇതിൽ ആദ്യതവണയിലെ പരിശോധനയിൽ രണ്ടായിരവും വീണ്ടും ചട്ട ലംഘനമുണ്ടായാൽ 3000 വും എന്ന രീതിയിൽ പിഴ പുതുക്കി നിശ്ചയിക്കാമെന്നാണ് നിർദ്ദേശം. അതായത് വ്യത്യസ്‍ത നിരക്കിൽ പിഴ വരുന്ന വിഭാഗങ്ങളിൽ മാത്രം കുറക്കാനാണ് നീക്കം.