ജൈത്രയാത്രകളില്‍ മോദിക്ക് കൂട്ട് ഈ കിടിലന്‍ വാഹനങ്ങള്‍...!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന പ്രേമം പ്രസിദ്ധമാണ്. അദ്ദേഹത്തിന്‍റെ ചില ഇഷ്‍ടവാഹനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന പ്രേമം പ്രസിദ്ധമാണ്. വാഹനങ്ങളില്‍ എസ്‍യുവികളാണ് അദ്ദേഹത്തിന് ഏറെയിഷ്‍ടം. തെരെഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത് മോദിയുടെ ചിട്ടയായ യാത്രകളും പ്രചരണപരിപാടികളുമാണ്. ഇതിനൊക്കെ അദ്ദേഹത്തെ സഹായിച്ചത് ഈ ഇഷ്‍ടവാഹനങ്ങളുമായുള്ള കൂട്ടുകെട്ട് തന്നെയാവണം. അദ്ദേഹത്തിന്‍റെ ചില ഇഷ്‍ടവാഹനങ്ങള്‍ ഏതൊക്കെയെന്ന നോക്കാം.
മഹീന്ദ്ര സ്കോര്‍പിയോ
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോ ആയിരുന്നു മോദിയുടെ ഇഷ്‍ട വാഹനം. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഇന്ത്യയുടെ സ്വന്തം സ്കോര്‍പിയോ തന്നെ ഉപയോഗിക്കാനായിരുന്നു മോദിക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ സേനയായ എസ്‍പിജിയുടെ എതിര്‍പ്പു മൂലം ആ ആഗ്രഹം നടന്നില്ല.
ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരീസ്
2014ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരീസിലേക്ക് മോദിയുടെ യാത്രകള്‍ മാറി. എസ്‍പിജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്.
റേഞ്ച് റോവര്‍
2017ലെ സ്വാതന്ത്രദിനാഘോഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് ഒരു എസ്‍യുവിയിലായിരുന്നു. ഒരു റേഞ്ച് റോവറില്‍. അങ്ങനെ കാലങ്ങള്‍ക്ക് ശേഷം മോദിയെ വീണ്ടും ഒരു എസ്‍യുവിയില്‍ വാഹനലോകം അന്നു കണ്ടു. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ അന്നുണ്ടായിരുന്നത്.
ടയര്‍ പൊട്ടിയാലും പഞ്ചറായാലും ഈ വാഹനത്തിനു പ്രശ്നമല്ല. സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ബോഡി. മൂന്നു ലീറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 335 ബിഎച്ച്പിയാണ് വാഹനത്തിന്‍റെ പരമാവധി കരുത്ത്. മണിക്കൂറില്‍ ഏകദേശം 225 കിലോമീറ്റര്‍ വേഗതയില്‍ ഇവന്‍ കുതികുതിക്കും. റേഞ്ച് റോവറിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണറും മെഴ്‌സഡീസ് സ്പ്രിന്ററുമാണ് അന്ന് വ്യൂഹത്തിലുണ്ടായിരുന്നത്.
ടൊയോട്ട ലാൻഡ് ക്രൂസര്‍
കഴിഞ്ഞ വര്‍ഷം ജൂണില്‍ ദില്ലി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാൻ മോദി എത്തിയത് ടൊയോട്ട ലാൻഡ് ക്രൂസറിലായിരുന്നു. പ്രധാനമന്ത്രിമാരുടെ സുരക്ഷാ വാഹനമായി എസ്പിജെ ഉപയോഗിക്കുന്ന തരം അതിസുരക്ഷാ സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറിലാണ് മോദി 7500 കോടി രൂപയുടെ പദ്ധതിയായ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചത്.
ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. 1.36 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.