രാജ്യത്തെ ഇരുചക്ര വാഹന വിപണി വന്‍ നഷ്‍ടത്തില്‍. പക്ഷേ ഈ പ്രതിസന്ധിയെ ബജാജ് അതിജീവിച്ചു.അതെങ്ങനെ സാധ്യമായി? ഇതാ ആ രഹസ്യം

ദില്ലി: രാജ്യത്തെ ഇരുചക്ര വാഹന വിപണി കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത പ്രതിസന്ധിയിലാണ്. അപ്പോഴും പൂനെ (Pune) ആസ്ഥാനമായുള്ള ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ (Baja Auto) മികച്ച പ്രകനമാണ് കാഴ്‍ച വച്ചിരിക്കുന്നത്. നവംബറിൽ 3,38,473 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയുമായി (ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ) ബജാജ് മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായി മാറി. 

2021 നവംബറില്‍ ബജാജ് ഓട്ടോ 3,38,473 യൂണിറ്റുകളാണ് വിറ്റത്. 2020 നവംബറിലെ 3,84,993 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനത്തിന്‍റെ ഇടിവ്. എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ഹീറോയ്ക്ക് 39 ശതമാനമാണ് വില്‍പ്പന ഇടിവ്. 2020 നവംബറില്‍ 5,41, 437 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 3,29,185 യൂണിറ്റുകളില്‍ ഹീറോയുടെ വില്‍പ്പന ചുരുങ്ങി. ഈ പ്രതിസന്ധിക്കിടയിലും ബജാജ് അതിജീവിച്ചത് എങ്ങനെ?

ഏതാനും മാസങ്ങളായി ഇന്ത്യയിലെ മുഴുവൻ ഇരുചക്രവാഹന വിപണിയും ഒന്നിലധികം പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നു എന്നതാണ് വസ്‍തുത. വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയെ അമിതമായി ആശ്രയിക്കുന്നു. എന്നാല്‍ മൊത്തം മോട്ടോർസൈക്കിൾ വിൽപ്പനയുടെ പകുതിയിലധികവും (57%) കയറ്റുമതിയിൽ നിന്നായതിനാൽ ബജാജ് ഓട്ടോ ഒന്നാം സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 196,797 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വർഷം നവംബറിൽ കയറ്റുമതിയിൽ 2% ഇടിവ് 193,520 യൂണിറ്റായി. ബജാജിന്‍റെ ഈ മാസത്തെ ആഭ്യന്തര വില്‍പ്പന 1,44,953 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവ്. എന്നാല്‍ കയറ്റുമതി കൂടി. കയറ്റുമതി വിപണിയിൽ, നൈജീരിയ, ഈജിപ്‍തി മെക്സിക്കോ എന്നിവ അവരുടെ എക്കാലത്തെയും ഉയർന്ന മോട്ടോർസൈക്കിൾ റീട്ടെയിൽ വിൽപ്പന കൈവരിച്ചു. ലാറ്റിനമേരിക്കയിൽ, സ്‌പോർട്‌സ് വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

70-ലധികം രാജ്യങ്ങളിലെ സാന്നിധ്യം പരിസ്ഥിതിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും സ്ഥിരതയുള്ള പ്രകടനം നടത്താൻ കമ്പനിയെ അനുവദിച്ചതായി ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മയെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് അനലിസ്റ്റ് മിതുൽ ഷായുടെ അഭിപ്രായത്തിൽ, പ്രധാന ഭൂപ്രകൃതിയിലുടനീളം ഡിമാൻഡ് ശക്തമായി തുടരുന്നു, കയറ്റുമതിയിലെ ചെറിയ ഇടിവ് കണ്ടെയിനർ ലഭ്യതയിലെ പ്രശ്നങ്ങൾക്ക് കാരണമാകാം. “അടുത്ത ഏതാനും മാസങ്ങളിൽ പ്രതിമാസ കയറ്റുമതി അളവ് 20,000 യൂണിറ്റ് എന്നത് നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിൽ കയറ്റുമതി അളവിൽ ഇരട്ട അക്ക വളർച്ചയാണ് ഇത് ലക്ഷ്യമിടുന്നത്..” അദ്ദേഹം പറഞ്ഞു.

ബജാജിന്റെ പ്രാദേശിക വിതരണക്കാർ ചില മോഡലുകൾ ഏറ്റെടുത്തിട്ടുണ്ടെന്നും ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മികച്ചതാണെന്നും ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ മൊബിലിറ്റി വൈസ് പ്രസിഡന്റ് കൗശിക് മാധവൻ പറഞ്ഞു. എന്നിരുന്നാലും, ഇത് സ്റ്റോക്കിംഗ് മൂലമാകാം, ഇത് നിലനിൽക്കുമെന്ന് തങ്ങൾക്ക് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂ വീലറുകള്‍ വാങ്ങാന്‍ ആളില്ല, ആശങ്കയില്‍ കമ്പനികള്‍, കാരണം ഇതാണ്!

ഈ വർഷത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം, ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പന സെഗ്‌മെന്റിലുടനീളം ഇടിവ് തുടരുകയാണ്. സ്‌കൂട്ടറുകൾ ഒരു ചെറിയ നഗരങ്ങളിലും വലിയ നഗരങ്ങളിലും ഒരേസമയം അവശ്യ വസ്‍തുവായതിനാല്‍ അവയുടെ വിൽപ്പന ഒരു പരിധിവരെ നടന്നു. പക്ഷേ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വസ്‍തുവായ എൻട്രി-ലെവൽ മോട്ടോർസൈക്കിൾ സെഗ്‌മെന്‍റിന്‍റെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. 100cc-110cc ബൈക്കുകളുള്ള ഈ സെഗ്‌മെന്റ് ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്നു. ഹീറോയുടെ തിരിച്ചടിക്ക് ഇതും കാരണമായി.

തുടർച്ചയായി കുതിച്ചുയരുന്ന പെട്രോൾ വില രാജ്യത്തുടനീളം ലിറ്ററിന് 100 രൂപ കടന്നതാണ് ഈ വില്‍പ്പന തകര്‍ച്ചയുടെ മുഖ്യ കാരണമായി കണക്കാക്കുന്നത്. സാധാരണഗതിയിൽ നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗമാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. ഈ വാഹനങ്ങള്‍ വാങ്ങുന്നവരിൽ നല്ലൊരു പങ്കും ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന ഇന്ധനവിലയുടെ ചൂട് ഈ മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചെന്നാണ് കരുതുന്നത്.