റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയായി യെസ്‍ഡി വരുന്നു
ഒരു പുതിയ അഡ്വഞ്ചർ ബൈക്കുമായിട്ടാണ് യെസ്‍ഡി എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.
രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ (Jawa) ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജാവയുടെ ആ മടങ്ങിവരവ്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് (Mahindra And Mahindra) രാജ്യത്ത് തിരികെ എത്തിച്ചത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് (Classic Legends Pvt Ltd) ജാവയെ പുനര്‍ജ്ജനിപ്പിച്ചതോടെ മറവിയില്‍ ആഴ്‍ന്നിരുന്ന മറ്റൊരു ബ്രാന്‍ഡ് നാമം കൂടി ബൈക്ക് പ്രേമികളുടെ ഹൃദയങ്ങളില്‍ തലനിവര്‍ത്തി. യെസ്‍ഡി (Yezdi) എന്നായിരുന്നു ആ പേര്.
ഒരു പുതിയ അഡ്വഞ്ചർ ബൈക്കുമായിട്ടാണ് യെസ്‍ഡി എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ജാവ പെരാക്കിൽ നിന്നും കടമെടുത്ത 334 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനായിരിക്കും യെസ്‍ഡിയുടെ അഡ്വഞ്ചർ ബൈക്കിൽ ഇടം പിടിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം ട്യൂണിങ് വ്യത്യാസപ്പെടുത്തും. കൂടാതെ ഗിയർബോക്‌സും വ്യത്യസ്തമായിരിക്കും. അഡ്വഞ്ചർ ബൈക്ക് ആയതുകൊണ്ട് തന്നെ ബാക്കിയുള്ള ബൈക്ക് ഘടകങ്ങൾ പേരാക്കിൽ നിന്ന് കടമെടുക്കാനുള്ള സാദ്ധ്യത കുറവാണ്.
പൂർണമായും സ്റ്റിക്കറുകളിൽ പൊതിഞ്ഞാണ് ബൈക്ക് ടെസ്റ്റിംഗിനായി റോഡിലിറങ്ങിയത്. അതെ സമയം റോയൽ എൻഫീൽഡ് ഹിമാലയന്റേതിന് ഏറെക്കുറെ സമാനമായ ആകാരമാണ് ബൈക്കിന്. ട്രാവൽ കൂടിയ സസ്പെൻഷൻ, ടിഎഫ്ടി സ്ക്രീൻ, കുത്തനെയുള്ള വിൻഡ് സ്ക്രീൻ, വലിപ്പം കൂടിയ ടയറുകൾ എന്നിവ യെസ്ഡിയുടെ അഡ്വഞ്ചർ ബൈക്കിൽ പ്രതീക്ഷിക്കാം എന്നാണ് ടെസ്റ്റ് ബൈക്കിൽ നിന്നുള്ള സൂചനകൾ. ഈ വർഷം അവസാനത്തോടെയാവും യെസ്ഡി ശ്രേണിയിലുള്ള ബൈക്കുകളുടെ അരങ്ങേറ്റം എന്നാണ് പ്രതീക്ഷിക്കുന്നത്.
റോയൽ എൻഫീൽഡ് ബൈക്ക് ശ്രേണിയിലെ പ്രീമിയം താരങ്ങളാണ് ഇന്റർസെപ്റ്റർ 650യും കോണ്ടിനെന്റൽ ജിടി 650യും. 650 സിസി എഞ്ചിനുള്ള ഈ ബൈക്കുകൾ റോയൽ എൻഫീൽഡ് വിളിക്കുന്നത് തന്നെ 650 ഇരട്ടകൾ എന്നാണ്. ഇവയോട് കൊമ്പുകോർക്കാൻ ക്ലാസിക് ലെജന്റ്സ് അണിനിരത്തുക ബിഎസ്എ ബൈക്കുകളാണ് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് പിന്നാലെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്. ജാവ മോട്ടോർസൈക്കിൾസിന് ഇപ്പോൾ ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണുള്ളത്.
ജാവ അഥവാ യെസ്‍ഡി
1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനിയുടെ തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്. ആദ്യകാലത്ത് മുംബൈയില്‍ ഇറാനി കമ്പനിയും ദില്ലിയില്‍ ഭഗവന്‍ദാസുമായിരുന്നു ജാവ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്‍തിരുന്നത്. എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചപ. പക്ഷേ വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്‍തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി തുടങ്ങി. അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജാവ റോഡിലിറങ്ങി.
ആദ്യം ജാവ എന്നായിരുന്നു പേരെങ്കിലും ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത ജാവയുടെ പേര് യെസ്‍ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണത്ര അര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം.