പൊലീസ് റോഡിനു കുറുകെ കെട്ടിയ കയറില്‍ കുരുങ്ങി കഴുത്തറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു പൊലീസ് റോഡിനു കുറുകെ വലിച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു.
തിരുവനന്തപുരം: പ്രളയക്കെടുതികളുടെ നൊമ്പര വാര്‍ത്തകള്‍ക്കിടയില്‍ തലസ്ഥാന നഗരിയില്‍ നിന്നും വേദനിപ്പിക്കുന്ന മറ്റൊരു വാര്‍ത്തകൂടി. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു പൊലീസ് റോഡിനു കുറുകെ വലിച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. നന്തൻകോട് നളന്ദ റോഡിലെ റോബിൻസൺ ഡേവിഡിന്റെ മകൻ റെനി റോബിൻസന്‍ (21) ആണ് മരിച്ചത്. കഴുത്തു പകുതിയിലേറെ മുറിഞ്ഞു പോയ നിലയിലായിരുന്നു മൃതദേഹം.
വെള്ളിയാഴ്ച്ച അർധരാത്രിയോടെ കവടിയാർ മൻമോഹൻ ബംഗ്ലാവിനു സമീപമായിരുന്നു അപകടം. പ്രളയക്കെടുതിയില്‍ കേരളം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ താമസിച്ചിരുന്നതിനാൽ ഈ റോഡിൽ കുറച്ചു സമയം ഗതാതഗ നിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങൾ കടന്നു പോകാതിരിക്കാന്‍ റോഡിനു കുറുകെ പൊലീസ് കയർ വലിച്ചു കെട്ടി. എന്നാല്‍ ഇതു കാണാതെ ബൈക്കിലെത്തിയയ റെനി കഴുത്തില്‍ കയര്‍ കുരുങ്ങി വീഴുകയായിരുന്നു. കഴുത്തു പകുതിയിലേറെ മുറിഞ്ഞു മാറിയ നിലയില്‍ പൊലീസ് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മുൻകൂട്ടി അറിയിക്കാതെയുള്ള പൊലീസ് നടപടിയാണു ദാരുണസംഭവത്തിനു വഴിവച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. റിഫ്ളക്ടർ ഉള്ള റിബണോ, ട്രാഫിക് കോൺ പോലെയുള്ള മുന്നറിയിപ്പുകളോ വയ്ക്കുന്നതിനു പകരം പ്രധാനറോഡിൽ കയർകെട്ടുകയെന്നത് ബുദ്ധിശൂന്യമായ നടപടിയാണെന്നാണ് ആരോപണം.
എന്നാൽ ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായതെന്നാണു പൊലീസ് പറയുന്നത്. യുവാവിനോടു വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അമിത വേഗത്തില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട ബൈക്ക് മറിയുകയും യുവാവ് കയറിലേക്കു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.