കയറിട്ട് കെട്ടിയ റേഡിയേറ്ററുമായി ഡസ്റ്റര്‍ ഉപഭോക്താവിന് 9.12 ലക്ഷം നഷ്ടപരിഹാരം

സാങ്കേതിക പിഴവുകളുള്ള വാഹനം വിറ്റു എന്ന പരാതിയില്‍ ഉപഭോക്താവിന് 9.12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്. കേടായ ഡസ്റ്റര്‍ വാങ്ങി കബളിപ്പിക്കപ്പെട്ട മംഗളൂരു സ്വദേശിയായ അഭിഭാഷകന്‍റെ പരാതിയിലാണ് ഉത്തരവ്.

അഭിഭാഷകനായ ഇസ്മയിൽ സുനാലാണ് പരാതിക്കാരന്‍. 2014ലാണ് ഇസ്മയില്‍ ടാക്സ് അടക്കം 10.58 ലക്ഷം രൂപ ചെലവിട്ട് റെനോ ഡസ്റ്റര്‍ വാങ്ങുന്നത്. ആദ്യത്തെ 19,000 കിലോമീറ്റര്‍ ഓടുന്നതു വരെ വാഹനത്തിനു കുഴപ്പങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

പിന്നീട് കാര്‍ ഓടുന്നതിനിടയില്‍ എൻജിനില്‍ നിന്നും വലിയ ശബ്ദം കേട്ടു. റേഡിയേറ്റർ വിട്ടുപോയതായിരുന്നു ഈ ശബ്ദം. തുടര്‍ന്ന് ഡീലര്‍ഷിപ്പിനെ സമീപിച്ചെങ്കിലും വാറന്റിയിൽ ആയിരുന്ന കാറിന്റെ ഭാഗങ്ങൾ മാറ്റിനൽകാൻ ഡീലർ‌ഷിപ്പ് തയ്യാറായില്ല. മാത്രമല്ല ഡ്രൈവിങ്ങിന്റെ കുഴപ്പം കൊണ്ടാണ് റേഡിയേറ്റര്‍ വേര്‍പ്പെട്ടതെന്ന് ആക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

തുടർന്ന് റേഡിയേറ്ററിനെ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിവെച്ച ശേഷം കാര്‍ ശരിയായെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് നല്‍കിയെന്നും കുറച്ചു നാൾ കഴിഞ്ഞ് 36,000 കിലോമീറ്റര്‍ ഓടിയപ്പോള്‍ വീണ്ടും വാഹനം പണിമുടക്കിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നും ഡീലറെ സമീപിച്ചെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല.

തുടര്‍ന്ന് 2015 ഏപ്രിലിലാണ് ഡീലറിനും കമ്പനിക്കുമെതിരെ ഇസ്മയില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മൂന്നു വർഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് 8,64,299.82 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഡീലര്‍ഷിപ്പിനോടും കമ്പനിയോടും ഉത്തരവിട്ടത്.

ഒപ്പം അറ്റകുറ്റ പണിക്കും പാര്‍ട്‌സുകള്‍ക്കും വേണ്ടി ഇസ്മയിലില്‍ നിന്നും ഈടാക്കിയ 23,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും അധികം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.