വീണ്ടും ലോകത്തെ ഞെട്ടിക്കാന്‍ ദുബായ്; കടലിനടിയില്‍ വിസ്മയ കൊട്ടാരമൊരുങ്ങുന്നു
ദുബൈ: അത്യാധുനികവും മനോഹരവുമായ വന്‍ നിര്‍മ്മിതികള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് നഗരം, കടലിനടിയിലും അത്ഭുതകൊട്ടാരം നിർമിക്കാനൊരുങ്ങുകയാണ്. കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സിലാണ് ലോകത്തെ ആദ്യത്തെ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ട് നിർമിക്കുന്നത്. മധ്യപൂർവദേശത്തിനു വെനീസ് അനുഭവം പകരുക എന്ന ലക്ഷ്യത്തോടെ കരയിൽ നിന്നു നാലു കിലോമീറ്റർ അകലെയാണ് ആഡംബര കൊട്ടാരം ഒരുക്കുന്നത്. 2020ഓടെ ഒഴുകുന്ന വെനീസ് ദുബായ് നഗരത്തിന് സ്വന്തമാകും.
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോർട്ടിൽ 3000 പേര്‍ക്ക് താമസിക്കാം. നാല് ഡെക്കുകളിലായി നിർമിക്കുന്ന റിസോർട്ടിൽ കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്റോറന്റുകൾ, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങൾ എല്ലാമുണ്ട്. ജലാന്തർഭാഗത്തുള്ള ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകൾ കാണാനുള്ള സൗകര്യവുമുണ്ട്. വെനീസിലെ ഗോണ്ടോള വഞ്ചികളാണ് റിസോർട്ടിന് ചുറ്റുപാടുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ബോട്ടിലൂടെയോ ഹെലികോപ്റ്ററിലൂടെയോ റിസോര്‍ട്ടില്‍ എത്താം. ക്ലൈയിൻഡീൻസ്റ്റ് ഗ്രൂപ്പാണ് 512 മില്യൺ പൗണ്ട് നിർമാണ ചെലവുള്ള (ഏകദേശം 4354 കോടി) പദ്ധതിയുടെ നിർമാതാക്കൾ.
വെനീസിന്റെ സംസ്കാരം ഓര്‍മ്മിപ്പിക്കുന്നതിനോടൊപ്പം വെനീസിലെ ചില ആഘോഷങ്ങളും യാത്രക്കാര്‍ക്കായി ഒരുക്കുന്നുണ്ട്. അടുത്തവർഷം നിർമാണം ആരംഭിക്കുന്ന പദ്ധതി 2020ൽ പൂർത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.