രാജ്യത്തെ വൈദ്യുത വാഹന വിൽപ്പനയില്‍ ഗുജറാത്ത് മുന്നിലെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി വാഹനനിര്‍മ്മാതാക്കളുടെ സൊസൈറ്റിയായ എസ് എം ഇ വിയുടെ കണക്കനുസരിച്ചാണ് ഗുജറാത്തിനു ഒന്നാംസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വർഷം 4,330 യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങളാണ് ഗുജറാത്തില്‍ മാത്രം വിറ്റുപോയത്. 2,846 യൂണിറ്റ് വിൽപ്പനയോടെ പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. ഉത്തർ പ്രദേശിൽ 2,467 എണ്ണവും രാജസ്ഥാനിൽ 2,388 എണ്ണവും മഹാരാഷ്ട്രയിൽ 1926 എണ്ണവും വിറ്റു. ആദ്യഘട്ടത്തിൽ വൈദ്യുത വാഹന വിൽപ്പനയിൽ മുന്നിലായിരുന്ന ഡൽഹി ഇപ്പോൾ പട്ടികയിൽ ഏഴാം സ്ഥാനത്തായി. രാജ്യത്താകെ കാൽ ലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ കൂടി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുപോയെന്നും എസ് എം ഇ വി വ്യക്തമാക്കി.
മുൻസാമ്പത്തിക വർഷം വിറ്റ വൈദ്യുത ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെയും നിലവിൽ നിരത്തിലുള്ളവയുടെയും കണക്കെടുപ്പാണ് എസ് എം ഇ വി നടത്തിയത്. മൊത്തം വൈദ്യുത വാഹന വിൽപ്പനയിൽ 92 ശതമാനവും ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളാണ്. അവശേഷിക്കുന്ന എട്ടു ശതമാനം മാത്രമാണ് വൈദ്യുത കാറുകളുടെ വിഹിതം.
2030 മുതൽ രാജ്യത്തെ നിരത്തുകളിൽ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ഇതിന്റെ ഭാഗമായി വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.രാജ്യത്ത് വാഹന നിർമാണ മേഖല പൂർണമായും ബാറ്ററിയിൽ ഓടുന്ന മോഡലുകളിലേക്കു മാറുന്നു എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ മേഖലയ്ക്കായി പ്രത്യേക നയത്തിനു തന്നെ രൂപം നൽകുന്നത്.
പെട്രോളിന്റെയും ഡീസലിന്‍റെയും കാലം കഴിഞ്ഞെന്നും വൈദ്യുതിപോലെ ബദൽ ഇന്ധനങ്ങൾ സ്വീകരിക്കാത്ത വാഹനങ്ങൾ ഇടിച്ചുനിരത്തുമെന്നും വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയം’ അടുത്തിടെ സംഘടിപ്പിച്ച സമ്മേളനത്തിലും നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയിരുന്നു. ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശം ഉടൻ സർക്കാർ പരിഗണിക്കുമെന്നും മലിനീകരണം തടയുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി വാഹനനിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‍തിരുന്നു.
