ജപ്പാനിൽ സിവിക് സെഡാൻറെ വിൽപ്പന അവസാനിപ്പിച്ച് ഹോണ്ട കാഴ്‍സ്. വില്‍പ്പനക്കുറവാണ് കാരണം.

ജപ്പാനിൽ സിവിക് സെഡാൻറെ വിൽപ്പന അവസാനിപ്പിച്ച് ഹോണ്ട കാഴ്‍സ്. വില്‍പ്പനക്കുറവാണ് കാരണം. കഴിഞ്ഞ സാമ്പത്തിക വർഷം വെറും 1,619 യൂണിറ്റായിരുന്നു സിവിക് ജപ്പാനിൽ കൈവരിച്ച വിൽപന, ഇതോടെ ആഭ്യന്തര വിപണിയിൽ നിന്നു കാർ പിൻവലിക്കാൻ ഹോണ്ട തീരുമാനിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ വിപണിയിലുള്ള 10–ാം തലമുറ സിവിക് സെഡാൻ 2016ലാണു നിരത്തിലെത്തിയത്. തുടർന്നു രണ്ടു വർഷത്തിനു ശേഷം കാറിൽ ചില ഇടക്കാല പരിഷ്കാരവും ഹോണ്ട നടപ്പാക്കിയിരുന്നു. 1972ൽ അരങ്ങേറ്റം കുറിച്ച സിവിക്കിനു ജപ്പാനിൽ മാത്രമല്ല ഒട്ടേറെ വിദേശ വിപണികളിലും മികച്ച സ്വീകാര്യതയും പിന്തുണയുമാണു ലഭിച്ചത്. 

ഇന്ത്യൻ വിപണിയിൽ നിന്ന് 2013ൽ സിവിക്കിനെ ഹോണ്ട പിൻവലിച്ചിരുന്നു, കാറിന്റെ എട്ടാം തലമുറ മോഡലായിരുന്നു അന്ന് വിൽപ്പനയിലുണ്ടായിരുന്നത്. മാത്രമല്ല ഒമ്പതാം തലമുറ സിവിക് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയതേയില്ല. കഴിഞ്ഞ വർഷമാണ് ഹോണ്ട സിവിക്കിന്റെ 10ാം തലമുറ മോഡൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്.

ജപ്പാനില്‍ സെഡാൻ രൂപത്തിൽ സിവിക് ലഭ്യമാവില്ലെങ്കിലും അഞ്ചു വാതിലുള്ള, ഹാച്ച്ബാക്ക് രൂപത്തിൽ കാർ ജാപ്പനീസ് വിപണിയിൽ തുടരുമെന്നു ഹോണ്ട അറിയിച്ചു. പ്രകടനക്ഷമതയേറിയ സിവിക് ടൈപ് ആറും വിൽപനയിലുണ്ടാവും. നിലവിലുള്ള മോഡലുകളുടെ കാലപരിധി പൂർത്തിയാവും വരെ സിവിക് ഹാച്ച്ബാക്കും ടൈപ് ആറും ജപ്പാനിൽ വിൽപനയിൽ തുടരുമെന്നാണു ഹോണ്ട നൽകുന്ന സൂചന