Asianet News MalayalamAsianet News Malayalam

മൂന്ന് വര്‍ഷത്തിനിടെ മാരുതി വിറ്റത് ഈ വാഹനത്തിന്‍റെ അരലക്ഷം യൂണിറ്റുകള്‍

ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി മിനി ട്രക്ക്. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്‍തംബറിലാണ് ഈ വാഹനത്തെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഈ വാഹനം ഇപ്പോള്‍ നിര്‍ണായകമായ നാഴികക്കല്ലുകളിലൊന്ന് പിന്നിട്ടിരിക്കുന്നു. 

Maruti Suzuki Super Carry Maruti sold 50000 units in three years
Author
India, First Published Dec 16, 2019, 1:18 AM IST

ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി മിനി ട്രക്ക്. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്‍തംബറിലാണ് ഈ വാഹനത്തെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഈ വാഹനം ഇപ്പോള്‍ നിര്‍ണായകമായ നാഴികക്കല്ലുകളിലൊന്ന് പിന്നിട്ടിരിക്കുന്നു. പുറത്തിറങ്ങി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ വാഹനത്തിന്‍റെ വില്‍പന അമ്പതിനായിരം യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു.  

തുടക്കത്തില്‍ രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ മാത്രമാണ് സൂപ്പര്‍ കാരി വില്‍പനയ്‌ക്കെത്തിയത്. പടിപടിയായിരുന്നു വാഹനത്തിന്‍റെ വളര്‍ച്ച. ആദ്യ വര്‍ഷം വിറ്റത് വെറും 14 എണ്ണം മാത്രം. ഒരുവർഷം പിന്നിട്ട് 2017ല്‍ ഇത് 703 ആയി വർധിച്ചു.  2018 മാര്‍ച്ചിലാണ് സൂപ്പര്‍ കാരിയുടെ വില്‍പന 10,000 യൂണിറ്റ് പിന്നിട്ടത്. അതേവര്‍ഷം സെപ്തംബറില്‍ വില്‍പന 20000 യൂണിറ്റിലെത്തി. 2019 ജൂണ്‍ മാസത്തോടെ വില്‍പന 40,000 യൂണിറ്റായും ഉയര്‍ന്നു. പിന്നീടുള്ള ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇത് 50000 യൂണിറ്റും പിന്നിട്ടു.

എൺപതുകളിൽ ജപ്പാൻ നിരത്തുകളിലുണ്ടായിരുന്ന വാണിജ്യ വാഹനമായ സുസുക്കി 'കാരി'യുടെ സ്മരണ നിലനിർത്തിയായിരുന്നു വാഹനത്തിന്‍റെ അവതരണം. മഹീന്ദ്ര മാക്സിമൊ, ഫോഴ്സ് ട്രംബ്, ടാറ്റ എയ്സ് തുടങ്ങിയവയെപ്പോലെ ചെറിയ രീതിയിൽ ഭാരംവഹിക്കുന്ന വാഹനമാണ് സൂപ്പർ കാരി. രൂപവും ഏതാണ്ട് ഇവയോട് ചേർന്നുനിൽക്കും. എന്നാല്‍ എയ്സോ മാക്സിമോയോ പോലെ അത്ര ആകാര വടിവില്ല.

3800 എം.എം നീളവും 1562 എം.എം വീതിയുമുണ്ട്. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഉള്ളിൽ സാധനങ്ങൾ സൂക്ഷിക്കാന്‍ ധാരാളം ഇടമുണ്ട്. രണ്ടുപേർക്ക് സുഖമായിരിക്കാം. കോ ഡ്രൈവർ സീറ്റും വിശാലമാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വകഭേദങ്ങളില്‍ രാജ്യത്തുടനീളം സൂപ്പര്‍ കാരി വിപണിയിലുണ്ട്.   സൂപ്പര്‍ കാരി പെട്രോള്‍ മോഡലില്‍ 72 ബിഎച്ച്പി പവറും 101 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. സിഎന്‍ജി വകഭേദത്തിലും ഇതേ പെട്രോള്‍ എന്‍ജിനാണ്.  

ഡീസല്‍ മോഡലില്‍ മാരുതിയുടെ രണ്ട് സിലിണ്ടർ 793 സി.സി ഡീസൽ എൻജിനാണ് കരുത്ത് പകരുന്നത്. മാരുതി സ്വന്തമായി നിർമിച്ച ആദ്യ ഡീസൽ എൻജിനാണിതെന്ന പ്രത്യേകതയുമുണ്ട്. 3500 ആർപിഎമ്മിൽ 35 ബിഎച്ച്പി കരുത്തും 200 ആർപിഎമ്മിൽ 75എൻ.എം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. 

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 80 കിലോമീറ്റർ ആണ് പരമാവധി വേഗം. 22.3 കിലോമീറ്ററാണ് ഇന്ധനക്ഷമത. 740 കിലോഗ്രാം ഭാരം വരെ സൂപ്പർ കാരി ചുമക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ടാറ്റയുടെ എയ്സും മഹീന്ദ്രയുടെ മാക്സിമോയുമൊക്കെയാണ് വാഹനത്തിന്‍റെ പ്രധാന മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios