ദില്ലി: രാജ്യത്തെ പ്രതിരോധ വിഭാഗവും രഹസ്യാന്വേഷണ ഉദ്യോസ്ഥരും ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദ പയനിയറാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഊബറും, ഒലയും ഉപയോഗിക്കരുതെന്ന് രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന്‌ റിപ്പോര്‍ട്ടുകള്‍.

സ്വകാര്യത സൂക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവര്‍ക്കു പോകേണ്ടി വരുന്ന സ്ഥലങ്ങളും തിരിച്ചറിയുന്നത് തടയുന്നതിനുമാണ് ഈ നടപടി. ഏതെങ്കിലും സ്ഥലത്തേയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടുന്ന സഹയാത്രികരോ ഡ്രൈവര്‍മാരോ സ്വകാര്യ വിവരങ്ങള്‍ അറിയുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മുന്‍കരുതല്‍ എടുത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതീഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളിലേക്ക് ഷെയര്‍ ടാക്‌സികളും പൂള്‍ ടാക്‌സികളും വാടകയ്‌ക്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചില ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ അനധികൃതമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന സംശയവും അധികൃതര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.