ദില്ലി: ചരക്ക് സേവന നികുതിയിലെ സെസ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളെല്ലാം വാഹനങ്ങള്‍ക്ക് വില കൂട്ടി തുടങ്ങി. ജനപ്രിയ മോഡലുകള്‍ക്ക് അടക്കം 89,069 രൂപ വരെയാണ് വ്യാഴാഴ്ച ഹോണ്ട വര്‍ദ്ധിപ്പിച്ചത്.

ഹോണ്ടയുടെ സിറ്റി, BR-V, CR-V എന്നീ മോഡലുകള്‍ക്കാണ് ഇന്ന് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. സിറ്റിക്ക് 7,003 മുതല്‍ 18,791 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. BR-Vക്ക് 12,490 രൂപ മുതല്‍ 18,242 രൂപ വരെ വര്‍ദ്ധിക്കും. CR-Vക്കാണ് ഏറ്റവുമധികം വില വര്‍ദ്ധിക്കുന്നത്. 75,304 രൂപ മുതല്‍ 89,069 രൂപ വരെയായിരിക്കും CR-Vക്ക് കൂടുന്നത്. സെപ്തംബര്‍ 11 മുതല്‍ തന്നെ പുതിയ വില നിലവില്‍ വന്നെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി സെസ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ടൊയോട്ടയും ഇന്നലെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് ടൊയോട്ട വില കൂട്ടിയത്. ഇതനുസരിച്ച് ഇന്നോവ ക്രിസ്റ്റക്ക് 78,000 രൂപ വരെയും ഫോര്‍ച്യൂണറിന് 1,60,000 രൂപയും കൊറേള്ള ഓള്‍ട്ടിസിന് 72,000 രൂപയുമാണ് വര്‍ദ്ധിച്ചത്. ചെറുകാറായ പ്ലാറ്റിനം എറ്റിയോസിന് 13,000 രൂപ വരെയും വില കൂടിയിട്ടുണ്ട്. ഇതും സെപ്തംബര്‍ 12 മുതല്‍ നിലവില്‍ വന്നുകഴിഞ്ഞു. മറ്റ് കമ്പനികളും അധികം വൈകാതെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് കാറുകളുടെ ജി.എസ്.ടി സെസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.