എയർബാഗ് ഉള്‍പ്പെടെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ യാത്രക്കാരെ അപകടങ്ങളിൽനിന്ന് രക്ഷിക്കാറുണ്ട്. അപകടത്തിന്റെ ആഘാതം പൂർണ്ണമായും വാഹനത്തിലെ യാത്രക്കാരിലേക്ക് എത്തിക്കാതെ രക്ഷിക്കുകയാണ് ഈ സുരക്ഷാ ഉപകരണങ്ങളുടെ ധർമം. ഈ ഉപകരണങ്ങള്‍ എത്രമാത്രം ഫലപ്രദമാണ്? കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിന് ഉത്തരം പറയും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടയം എംസി റോഡിൽ തെള്ളകം പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. റോഡുമുറിച്ച് പെട്രോൾ പമ്പിലേയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഒരു ബെന്‍സ് കാര്‍. കോട്ടയത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്റെ മധ്യഭാഗത്ത് ബസ് ഇടിക്കുന്നതും കാര്‍ തെറിക്കുന്നതും സമീപത്തെ സി സി ടിവി ക്യാമറയിലാണ് പതിഞ്ഞത്.

മറ്റേതെങ്കിലും വാഹനമായിരുന്നെങ്കില്‍ യാത്രക്കാര്‍ക്ക് ഗുരുത പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ വരെ ചെയ്യുമായിരുന്നു. എന്നാല്‍ ഇവിടെ യാത്രക്കാര്‍ അത്യദ്ഭുതകരമായി രക്ഷപ്പെട്ടു. കർട്ടൻ എയർബാഗുകളാണ് ഇവിടെ യാത്രക്കാര്‍ക്ക് രക്ഷകരായത്.

മെഴ്സഡീസ് ബെൻസിന്റെ സി 220യാണ് അപകടത്തിൽ പെട്ടത്. ഏഴ് എയർബാഗുകൾ അടക്കം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കാറിന്റെ എക്സ്ഷോറൂം വില ഏകദേശം 40 ലക്ഷം രൂപയാണ്. എന്തായാലും അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.