
ചെറു ഹാച്ച്ബാക്കായ ഓള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസോവറായ ‘എസ് ക്രോസ്’ വരെ നീളന്നതാണു മാരുതി സുസുക്കിയുടെ ഉല്‍പന്ന ശ്രേണി. 2.45 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണു കമ്പനിയുടെ വാഹനങ്ങളുടെ ഡല്‍ഹി ഷോറൂമിലെ വില.
പുതുവര്‍ഷത്തില്‍ രാജ്യത്തെ വിവിധ വാഹനനിര്‍മ്മാതാക്കളെല്ലാം വാഹന വില കൂട്ടിയിട്ടും ഓഗസ്റ്റില്‍ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയ്ക്ക് 20,000 രൂപയും പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയ്ക്ക് 10,000 രൂപയും വിലവര്‍ദ്ധിപ്പിച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് കാര്യമായ വിലവര്‍ദ്ധനയുണ്ടായിരുന്നില്ല.

ഉല്‍പ്പാദന ചെലവിന്റെ ഉയര്‍ച്ചയും വിദേശനാണ്യ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യത്തില്‍ നേരിടുന്ന ചാഞ്ചാട്ടവുമാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കാന്‍ കാരണമായി പറഞ്ഞത്. പുതുവര്‍ഷത്തില്‍ പ്രാബല്യത്തിലെത്തുന്ന വില വര്‍ധന ആദ്യം പ്രഖ്യാപിച്ചത് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനായിരുന്നു. പിന്നാലെ യാത്രാവാഹന വിഭാഗത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നിസ്സാന്‍, റെനോ, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സീഡിസ് ബെന്‍സ്, ഇസൂസു, മെഴ്‌സിഡെസ്, ഹ്യുണ്ടായി, വോക്‌സ് വാഗണ് തുടങ്ങിയവരെല്ലാം വില ഉയര്‍ത്തിയിരുന്നു.

ടാറ്റ മോട്ടോഴ്‌സ് കാറുകളുടെ വിലയില്‍ 5000 രൂപ മുതല്‍ 25,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. നിസാന്‍ 30,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. റെനോ അവരുടെ കാറുകൾക്ക് മൂന്ന് ശതമാനവും മെഴ്‍സിഡസ് രണ്ട് ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്.
ഇരുചക്രവാഹന വിഭാഗത്തില്‍ ബജാജ് ഓട്ടോ ലിമിറ്റഡും യു എം മോട്ടോര്‍ സൈക്കിള്‍സും ജനുവരി മുതല്‍ വില വര്‍ധിപ്പിച്ചിരുന്നു.

