എഐ രംഗത്തെ ഗവേഷകനായ പത്തനംതിട്ട സ്വദേശി ഡോ. നൈനാൻ സജിത്ത് ഫിലിപ്പിന് ആറ് തവണ തെറ്റായി പിഴയിട്ടെന്ന പരാതി, ഏറെ ചർച്ചയായിരുന്നു.
പത്തനംതിട്ട: എഐ ഗവേഷകന് ഇല്ലാത്ത നിയമലംഘനത്തിന്റെ പേരിൽ തുടർച്ചയായി പിഴയിട്ടെന്ന പരാതി തള്ളി മോട്ടോർ വാഹനവകുപ്പ്. സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിച്ചെന്ന് തെളിയിക്കാൻ കൂടുതൽ ചിത്രങ്ങൾ എൻഫോഴ്സ്മെന്‍റ് വിഭാഗം പുറത്തുവിട്ടു. എന്നാൽ അപകടത്തിൽ തോളിന് പരിക്കേറ്റ ശേഷം വർഷങ്ങളായി സീറ്റ് ബെൽറ്റ് ധരിക്കുന്ന രീതി വീഡിയോയിലൂടെ ചിത്രീകരിച്ചാണ് ഗവേഷകൻ ഡോ. നൈനാൻ സജിത്ത് ഫിലിപ്പ് ഇതിന് മറുപടി നൽകുന്നത്.
എഐ രംഗത്തെ ഗവേഷകനായ പത്തനംതിട്ട സ്വദേശി ഡോ. നൈനാൻ സജിത്ത് ഫിലിപ്പിന് ആറ് തവണ തെറ്റായി പിഴയിട്ടെന്ന പരാതി, ഏറെ ചർച്ചയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചാണ് വാഹനം ഓടിച്ചതെന്ന ഗവേഷകന്‍റെ വാദം കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്‍റ് വിഭാഗം തള്ളുകയാണ്. പിഴയിട്ട സന്ദർഭങ്ങളിലെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്നാണ് ഈ ചിത്രങ്ങളിലൂടെ ഉദ്യോഗസ്ഥർ പറഞ്ഞുവയ്ക്കുന്നത്. എന്നാൽ, മോട്ടോർ വാഹനവകുപ്പിന്‍റെ അവകാശവാദം ഗവേഷകനും തള്ളുകയാണ്.
Also Read എഐ ഗവേഷകനും പണി കൊടുത്ത് റോഡിലെ എഐ ക്യാമറ; ചെലാന്‍ കിട്ടിയത് 6 തവണ
പേസ്മേക്കർ അടക്കം ധരിക്കുന്ന പലരും വാഹനം ഓടിക്കുമ്പോൾ ഈ രീതിയിൽ ബെൽറ്റ് ധരിക്കാറുണ്ടെന്നും എ ഐ ക്യാമറ സംവിധാനത്തിൽ അങ്ങനെയൊരു പരിഷ്കാരം കൊണ്ടുവരണമെന്നുമാണ് നൈനാൻ സജിത്ത് ഫിലിപ്പ് പറയുന്നത്. എന്നാൽ സീറ്റ് ബെൽറ്റ് ഈ രീതിയിൽ ധരിക്കുന്നത് കൊണ്ട് ഒരു സുരക്ഷയും ഡ്രൈവർക്ക് കിട്ടില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റെ മറുപടി.
ഇല്ലാത്ത നിയമലംഘനത്തിന്റെ പേരിൽ AI ഗവേഷകന് പിഴയിട്ടെന്ന പരാതി തള്ളി എംവിഡി
