ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർദ്ധസെഞ്ച്വറിയോടെ അഭിഷേക് ശര്‍മ 875 റേറ്റിംഗ് പോയന്‍റുമായി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി.
ദുബായ്: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 22-ാം സ്ഥാനത്തെത്തി. ലോകകപ്പിൽ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ മിന്നും പ്രകടനം സഞ്ജുവിനെ ടോപ് 10ല്‍ എത്തിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍18 സ്ഥാനം ഉയര്‍ന്ന സഞ്ജുവിന് 22-ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ലോകകപ്പിന് മുമ്പ് ബാറ്റിംഗ് റാങ്കിംഗില്‍ 65-ാം സ്ഥാനത്തായിരുന്നു സഞ്ജു.
ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർദ്ധസെഞ്ച്വറിയോടെ അഭിഷേക് ശര്‍മ 875 റേറ്റിംഗ് പോയന്‍റുമായി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പില്‍ 317 റൺസുമായി ഇന്ത്യൻ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിനേക്കാൾ വെറും 4 റേറ്റിംഗ് പോയിന്‍റ് മാത്രം പിന്നിലാണ് ഇഷാൻ ഇപ്പോള്‍.
ലോകകപ്പില്‍ തിളങ്ങിയ ശിവം ദുബെ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ബാറ്റിംഗ് റാങ്കിംഗില്‍ 27-ാം സ്ഥാനത്തെത്തിയപ്പോള്‍ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് രണ്ട് സ്ഥാനം നഷ്ടമാക്കി ഒമ്പതാം സ്ഥാനത്തുമാണ്. അഭിഷേകും കിഷനും തിലകും സൂര്യയുമടക്കം നാലു ഇന്ത്യൻ താരങ്ങളാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ളത്.
ലോകകപ്പ് സൂപ്പര്‍ 8 മുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിക്ക് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ആണ് വരുണിനെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വരുൺ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഓള്‍ റൗണ്ടര്‍ അക്സർ പട്ടേൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്‍റും ഈ ആഴ്ച സ്വന്തമാക്കി.
സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 33 പന്തിൽ സെഞ്ച്വറി നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലൻ ഏഴ് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 20-ാം സ്ഥാനത്തെത്തി. സെമിയില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജേക്കബ് ബെഥേൽ 17 സ്ഥാനം ഉയര്‍ന്ന് 16-ാം റാങ്കിലെത്തി. നാലു സ്ഥാനം ഉയര്‍ന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സൈഫർട്ട് ആറാം റാങ്കിലെത്തിയതാണ് മറ്റൊരു മാറ്റം.