ഇന്ധന വില നേരിടാൻ സ്വകാര്യ ബസുടമകളുടെ പുത്തന്‍ തന്ത്രം!
ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ കൈപിടിച്ചുയര്‍ത്താൻ ബസുടമകൾ രംഗത്ത്. കൊച്ചിയിൽ മെട്രോ ബസ് കമ്പനിയുടെ മാതൃകയില്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ ശ്രമമെന്നാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.
തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ കൈപിടിച്ചുയര്‍ത്താൻ ബസുടമകൾ രംഗത്ത്. കൊച്ചിയിൽ മെട്രോ ബസ് കമ്പനിയുടെ മാതൃകയില്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ ശ്രമമെന്നാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.
എണ്ണക്കമ്പനികളുമായി ധാരണയിലെത്തി ഇന്ധന വിലയിൽ ഇളവ് നേടിയാണ് ബസ് സർവീസുകളുടെ പ്രവർത്തനച്ചെലവ് കുറക്കാൻ ഉടമകൾ ശ്രമിക്കുന്നത്. ഇതിനായി ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുമായും വിവിധ പമ്പ് ഉടമകളുമായും ബസുടമകള്‍ നടത്തിയ ചര്‍ച്ച വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ പദ്ധതിയനുസരിച്ച് ഓരോ ബസുടമക്കും ഇന്ധനം നിറക്കുന്നതനുസരിച്ച് നിശ്ചിത സംഖ്യ റോയൽറ്റി ഇനത്തിൽ ലഭിക്കും. പ്രതിമാസം മെച്ചപ്പെട്ട നേട്ടം ഇതുവഴി ലഭിക്കും. മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി തുടങ്ങി.
ഭാരത് പെട്രോളിയത്തിന്റെ പമ്പുകളിൽ നിന്നും ഇന്ധനം നിറച്ചതിന്റെ പ്രതിഫലമായി കഴിഞ്ഞ ഒരു വർഷം 28 ലക്ഷം രൂപയാണ് ലഭിച്ചത്. ബസുകൾ ഓരോ തവണയും ഇന്ധനം നിറക്കുന്നതനുസരിച്ച് പോയിൻറ് കണക്കാക്കും. ഇതോടൊപ്പം അസോസിയേഷൻ നിയന്ത്രണത്തിലുള്ള പമ്പുകളാണെങ്കിൽ ലിറ്ററിന് 50 പൈസയുടെ ഇളവും ലഭിക്കും. കൂടാതെ കാർഡ് ഉപയോഗിച്ചാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ കാൽ ശതമാനം സബ്സിഡിയും ലഭിക്കും. ഇതെല്ലാം ചേർത്താണ് ഉടമകൾക്ക് നൽകുക.
പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലതലത്തിൽ അസോസിയേഷനുകളുടെ നിയന്ത്രണത്തിൽ പമ്പുകൾ പാട്ടത്തിനെടുത്ത് നടത്താന്‍ ആലോചന നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.