സൗദിയില്‍ ഗതാഗത നിയമം ലംഘിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കും. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്ന സാഹചര്യത്തിലാണിത്. വനിതാ ഡ്രൈവിംഗ് സ്കൂള്‍ ഫെബ്രുവരിയില്‍ നിലവില്‍ വരും.

അടുത്ത ജൂണിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗതാഗത നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേക കേന്ദ്രം ആരംഭിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഇതുസംബന്ധമായി മന്ത്രാലയം ആഭ്യന്തര വകുപ്പുമായി ചര്‍ച്ച നടത്തി വരികയാണ്.

സ്ത്രീകളെ തടവില്‍ വെക്കുന്നതും മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങള്‍ വഴിയായിരിക്കും. സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് സ്കൂള്‍ ആരംഭിക്കാന്‍ ചില യൂണിവേഴ്സിറ്റികള്‍ ഗതാഗത വകുപ്പുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പുറമേ മറ്റു സ്ത്രീകള്‍ക്കും ഇവിടെ ഡ്രൈവിംഗ് പരിശീലനം നല്‍കും. ഫെബ്രുവരി അവസാനത്തോടെ വനിതാ ഡ്രൈവിംഗ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സൗദി വനിതകള്‍ ആയിരിക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എന്നാണു സൂചന. സ്കൂള്‍ ആരംഭിക്കുന്നതിനു മുമ്പ് ഈ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ മന്ദഗതിയിലായ വാഹന വിപണി വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.