രണ്ടു ലക്ഷം ടൂറിസ്റ്റ് വിസകളുമായി സൗദി
വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സൗദി അറേബ്യ ഈ വർഷം രണ്ട് ലക്ഷം ടൂറിസ്റ്റ് വിസകൾ അനുവദിക്കും. ദേശിയ ടൂറിസം - പുരാവസ്തു അതോറിട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഇത് 10 ലക്ഷമാക്കാനാണ് പദ്ധതി. കടൽ മാർഗമെത്തുന്ന സഞ്ചാരികൾക്ക് അടുത്തമാസം മുതൽ വിസ അനുവദിച്ച് തുടങ്ങും. വിഷൻ 2030ന്റെ ഭാഗമായാണ് രാജ്യത്തെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നത്.
ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്തു പകരുന്ന പ്രധാന മേഘലയായി വിനോദ സഞ്ചാര രംഗത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഈ വർഷം രണ്ടു ലക്ഷം ടൂറിസ്റ്റു വിസകൾ അനുവദിക്കാൻ ദേശീയ ടൂറിസം - പുരാവസ്തു അതോറിട്ടി തീരുമാനിച്ചത്.
കപ്പൽ മാർഗം എത്തുന്ന ടൂറിസ്റ്റുകൾക്ക് അടുത്ത മാസം മുതൽ വിസകൾ അനുവദിച്ചു തുടങ്ങും. കടൽ മാർഗം എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്ന ആദ്യത്തെ തുറമുഖമായി സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ദിബാ തുറമുഖത്തെ തിരഞ്ഞെടുത്തതായി മറൈൻ അഫയഴ്സ് ഡയറക്ടർ ക്യാപ്റ്റൻ അഹമ്മദ് ഖിൻദീൽ പറഞ്ഞു. കപ്പൽ മാർഗം എത്തുന്ന സഞ്ചാരികളെ യാമ്പു, ജിദ്ദ, ജിസാൻ, ദമ്മാം തുടങ്ങിയ തുറമുഖങ്ങളിലും സ്വീകരിക്കും.