ഈ വാഹനങ്ങള്‍ ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല!
മോഡിഫൈ ചെയ്ത വാഹനങ്ങൾ ഇനി മുതൽ രജിസ്റ്റർ ചെയ്തു നൽകരുതെന്ന് സുപ്രീം കോടതി. ഗതാഗത വകുപ്പ് രജിസ്റ്റർ ചെയ്തു നൽകുന്ന വാഹനങ്ങൾ വാഹന നിർമ്മാതാവ് നിർമ്മിച്ചു നൽകുന്ന അതേ സ്‌പെസിഫിക്കേഷനുകൾ ഉള്ളതായിരിക്കണമെന്നും മോട്ടോർ വാഹന നിയമത്തിന്റെ 52(1) വകുപ്പ് പ്രകാരം അനുവദനീയമായ രീതിയിലുള്ളതായിരിക്കണമെന്നും കോടതി.
ദില്ലി: മോഡിഫൈ ചെയ്ത വാഹനങ്ങൾ ഇനി മുതൽ രജിസ്റ്റർ ചെയ്തു നൽകരുതെന്ന് സുപ്രീം കോടതി. ഗതാഗത വകുപ്പ് രജിസ്റ്റർ ചെയ്തു നൽകുന്ന വാഹനങ്ങൾ വാഹന നിർമ്മാതാവ് നിർമ്മിച്ചു നൽകുന്ന അതേ സ്‌പെസിഫിക്കേഷനുകൾ ഉള്ളതായിരിക്കണമെന്നും മോട്ടോർ വാഹന നിയമത്തിന്റെ 52(1) വകുപ്പ് പ്രകാരം അനുവദനീയമായ രീതിയിലുള്ളതായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഉത്തരവ്.
റോഡിലെ സുരക്ഷിതത്വത്തിനായി, എ ആർ എ ഐ ടെസ്റ്റ് ചെയ്തിട്ടുള്ള വാഹനങ്ങളിൽ പറഞ്ഞിട്ടുള്ള എല്ലാ സ്‌പെസിഫിക്കേഷനുകളും വാഹന ഉടമകൾ അതേപടി തന്നെ നിലനിർത്തണമെന്നും അതിന് ഭംഗം വരുത്തുന്ന ഏതൊരു മോഡിഫിക്കേഷനും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പഴയ വാഹനത്തിന്റെ എഞ്ചിൻ അതേ ശേഷിയിലുമുള്ള മറ്റൊരു പുതിയ എഞ്ചിൻ ഉപയോഗിച്ച് മാറ്റുകയാണെങ്കിലും വാഹന ഉടമ രജിസ്റ്ററിങ് അതോറിട്ടിയിൽ നിന്നും മുൻകൂറായി അനുമതി തേടണം. അല്ലാത്തപക്ഷം എഞ്ചിൻ മാറ്റിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ അതോറിട്ടിക്ക് അവകാശമുണ്ടെന്നും കോടതി വിധിയിൽ പറയുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോഡിഫൈ ചെയ്ത വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നൽകരുതെന്ന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വാഹനത്തിന്റെ സ്‌ട്രെക്ചറൽ ഘടനയേയും ബോഡിയേയും ഷാസിയേയും ബാധിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ ഈ കോടതി വിധിയോടെ ഇനി നടപ്പില്ല. എന്നാൽ പെയിന്‍റ് മാറ്റുന്നതു പോലുള്ള ചെറിയ മാറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമാകില്ല.
ഈ വിധി ആക്‌സസറി ബിസിനസിനേയും മോഡിഫിക്കേഷൻ കേന്ദ്രങ്ങളുടേയും മറ്റ് ബിസിനസുകളെ പ്രതികൂലമായി ബാധിച്ചക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.