കാത്തിരിപ്പിനൊടുവില്‍ ടാറ്റ ടിഗോര്‍ നിരത്തിലിറങ്ങി
മുംബൈ: ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റയുടെ സ്‌റ്റൈല്‍ബേക്ക് മോഡല്‍ വാഹനം ടിഗോര്‍ ഇന്ത്യയില്‍ പുറത്തിറക്കി. 4.70 ലക്ഷമാണ് അടിസ്ഥാന വില. കേരളം പോലുള്ള മധ്യവർഗ സമൂഹത്തിന് യോജിച്ച വാഹനമാണ് ടിഗോറെന്ന് ടാറ്റ മോട്ടോർസ് സിഇഒയും എംഡിയുമായ ഗുണ്ടെർ ബുഡ്സ്ചെക്ക് മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിരത്തിലെത്തിച്ച് മികച്ച വിജയം നേടിയ ടിയാഗോയെ അടിസ്ഥാനമാക്കിയാണ് ടിഗോറിനെ രൂപപ്പെടുത്തിയത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനാണ് ടിഗോര്‍. സ്റ്റൈലൻ സ്റ്റൈൽബാക്ക് കാറാണ് ടിഗോർ. വലുപ്പവും വിലയും കുറവാണെങ്കിലും വലിയ സെഡാനുകളെയും വെല്ലാൻ കരുത്തുള്ള സ്റ്റൈലൻ കാർ.
4.70 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ വില, ടോപ് വേരിയന്റിന് 7.09 ലക്ഷവും. വിലയും സ്റ്റൈലും കണക്കാക്കുമ്പോള്‍ മാരുതി ഡിസയര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സ്‌സെന്റ്, ഫോര്‍ഡ് ആസ്പയര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവയാണ് ടിഗോറിന്റെ എതിരാളികള്‍. കേരളവിപണിയിൽ ടിഗോർ കുതിക്കുമെന്ന് ടാറ്റ മോട്ടോർസ് എംഡി.
ടിയാഗോയിലെ അതേ എഞ്ചിനാണ് ടിഗോറരിനും ഉള്ളത്. 15 ഇഞ്ച് അലോയി വീല്‍, പ്രെജക്റ്റര്‍ ഹെഡ് ലാംമ്പ്, ടച്ച് സ്‌ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ടാറ്റ ടിഗോറിന്റെ പ്രത്യേകതയാണ്. യുവ എക്സിക്യൂട്ടിവുകളെയും. ആദ്യമായി വാഹനം വാങ്ങാനെത്തുന്ന കുടുംബങ്ങളെയും മനസ്സിൽക്കണ്ട് ടിഗോറിന്റെ രൂപകൽപന.