സാന്‍ ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ സർവീസിന്റെ 5. 7 കോടി ഉപയോക്താക്കളുടെയും ആറ് ലക്ഷത്തിലധികം ഡ്രൈവര്‍മാരുടെയും വ്യക്തി വിവരങ്ങള്‍ ചോർന്നതായി റിപ്പോര്‍ട്ട്. യൂബർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2016-ല്‍ ആണ് രണ്ട് ഹാക്കര്‍മാര്‍ ചേര്‍ന്ന് ഈ മോഷണം നടത്തിയിരിക്കുന്നതെന്നും യൂബർ അറിയിച്ചു.
തേര്‍ഡ് പാര്‍ട്ടി സെര്‍വറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് യൂബര്‍ സിഇഒ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ആവശ്യമായി ഫയലുകളും വിവരങ്ങളും നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തുടരുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
57 കോടി ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയും ആറ് ലക്ഷത്തിലധികം ഡ്രൈവര്‍മാരുടെ ലൈസന്‍സ് നമ്പറും നഷ്ടമായിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് നമ്പറുകളും ഉപഭോക്താക്കളുടെ വ്യക്തിപരമായ ചില വിവരങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ ട്രിപ്പ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഇപ്പോഴും സുരക്ഷിതമാണ്.
ഈ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്ന് കമ്പനിയുടെ ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചതായും ഈ സംഭവത്തിന് ശേഷം ഉപഭോക്താക്കളുടെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിഇഒ അറിയിച്ചു.
