ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണ് നാലു പേർക്ക് പരിക്ക്. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിമാന സർവീസുകൾ സാധാരണ നിലയിൽ
ഡ്രോണുകൾ പതിച്ചെങ്കിലും ദുബായ് വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വിമാനങ്ങൾ നിശ്ചയിച്ച പ്രകാരം സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെന്ന് മീഡിയ ഓഫീസ് അറിയിച്ചു. യാത്രക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഹോർമൂസ് കടലിടുക്കിൽ ആശങ്ക
ഹോർമുസ് കടലിടുക്കിൽ നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടടൈം ഏജൻസി. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഗൾഫ് രാഷ്ട്രങ്ങൾക്ക് മേലുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ഇറാന്റെ ആക്രമണ ശ്രമങ്ങൾ യുഎഇ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. 8 ഡ്രോണുകൾ തകർത്തതയായി കുവൈത്ത് അറിയിച്ചു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടം, പ്രിൻസ് സുൽത്താൻ എയർബേസ് എന്നിവക്ക് നേരെ നിരന്തരമായി ആക്രമണം തുടരുകയാണ്. ഇതിനിടെ സൗദിയുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു.


