പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തി. മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടിയും വകയിരുത്തി.

തിരുവനന്തപുരം : മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി കേരളാ ബജറ്റിൽ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ നിലനിൽപ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികൾ സർക്കാർ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി വകയിരുത്തി. കുറഞ്ഞ വരുമാനമുള്ളവർക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂൾഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. 

തൊഴില്‍ ലഭ്യമാക്കുന്നതിന് അസിസ്റ്റഡ് മൊബിലൈസ്‍ഡ് എംപ്ലോയ്‍മെന്റ് (NAME) എന്ന പേരില്‍ ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരോ പ്രവാസി തൊഴിലാളിക്കും വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ നോർക്ക ആംബുലൻസ് സർവീസുകൾ 60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും. 

READ MORE വിനോദസഞ്ചാര മേഖലക്ക് 362.15 കോടി, കാപ്പാട് ചരിത്ര മ്യൂസിയം; തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്ക് 8 കോടി

പ്രവാസികൾ അമിത വിമാനക്കൂലി നൽകുന്നത് ഒഴിവാക്കാൻ നോർക്ക റൂട്ട്സ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ധനമന്ത്രി ബാലഗോപാൽ ബജറ്റ് പ്രഖ്യാപന വേളയിൽ പ്രഖ്യാപിച്ചു. വിമാനക്കമ്പനികളിൽ നിന്ന് ക്വട്ടേഷൻ വാങ്ങി ചാർട്ടേഡ് വിമാനങ്ങളുടെ സർവീസ് ഏർപ്പെടുത്തും. ഇതിനായി പതിനഞ്ചു കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഉണ്ടാക്കും. വിമാനം ചാർട്ടർ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ വിവിധ കമ്പനികളിൽ നിന്ന് വാങ്ങുന്നതിലൂടെ അമിത വിമാനക്കൂലി കുറയ്ക്കുമെന്നുമാണ് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം.