ദക്ഷിണ കൊറിയയിൽ ഏകദേശം 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അംബാസഡർ അറിയിച്ചു. ഇതിൽ ഏകദേശം 250 പേർ മലയാളികളാണെന്നത് ശ്രദ്ധേയമാണ്. കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിരുവനന്തപുരം: ദക്ഷിണ കൊറിയൻ സന്ദർശനത്തിന്റെ ഭാഗമായി സോളിലെ ഇന്ത്യൻ എംബസി സന്ദർശിച്ച വിവരം പങ്കുവെച്ച് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ഇന്ത്യയുടെ അംബാസഡർ അമിത് കുമാറിന്റെ ക്ഷണമനുസരിച്ചാണ് അവിടെയെത്തിയതെന്നും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയിൽ ഏകദേശം 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അംബാസഡർ അറിയിച്ചു. ഇതിൽ ഏകദേശം 250 പേർ മലയാളികളാണെന്നത് ശ്രദ്ധേയമാണ്. കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊറിയൻ ഭാഷ പഠിക്കുന്നത് പുതിയ തൊഴിൽ മേഖലകളിലേക്കുള്ള സാധ്യതകൾ തുറന്നു കൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ പോർട്ടുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങളും ചർച്ചയിൽ വന്നു. കപ്പൽ നിർമ്മാണം പോലുള്ള മേഖലകളിൽ ദക്ഷിണ കൊറിയ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നീക്കങ്ങൾ നടന്നുവരികയാണ്. ഈ സഹകരണം കൊച്ചിൻ ഷിപ്പ്‌യാർഡിനും കൊച്ചിയുടെ മൊത്തത്തിലുള്ള വികസനത്തിനും വലിയൊരു മുതൽക്കൂട്ടാകുമെന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. മറൈൻ ടെക്നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നത പഠനത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കുന്നുണ്ടെന്നും അംബാസഡർ പങ്കുവെച്ചു.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വിദ്യാഭ്യാസ ബന്ധത്തിന് അടിവരയിടുന്നു. ഇന്ത്യൻ എംബസി നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അംബാസഡർ അമിത് കുമാർ നൽകിയ വിവരങ്ങൾക്കും, ദക്ഷിണ കൊറിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചതിനും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


