രണ്ട് തവണ പരാജയപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതെ ഡോ.അപാല മൂന്നാം തവണയും പരീക്ഷയെഴുതി അഖിലേന്ത്യാ തലത്തിൽ 9 നേടിയാണ് ആ​ഗ്രഹം നേടിയെടുത്തത്.  

ദില്ലി: സിവിൽ സർവ്വീസ് പരീക്ഷയെഴുതി (Civil service exam) ഐ‌എ‌എസോ ഐ‌പി‌എസോ (IAS or IPS) നേടുകയെന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ കുറച്ച് പേർക്ക് മാത്രമേ രാജ്യത്തെ ഏറ്റവും പ്രയാസമേറിയ (UPSC) യു‌പി‌എസ്‌സി പരീക്ഷ വിജയിക്കാൻ കഴിയൂ. 2020 ലെ യുപിഎസ്‍സി പരീക്ഷ ഫലം എത്തിയത് സെപ്റ്റംബർ 24നായിരുന്നു. മൊത്തം 761 ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ വിജയിച്ചു, അതിൽ 545 പുരുഷന്മാരും 216 സ്ത്രീകളുമുണ്ടായിരുന്നു. 2020 ലെ യുപിഎസ്‌സി സിഎസ്‌ഇയിൽ അഖിലേന്ത്യാ തലത്തിൽ റാങ്ക് നേടിയവരിൽ ഡോക്ടർ അപാല മിശ്രയും ഉൾപ്പെടുന്നു. അപാല മിശ്ര തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. രണ്ട് തവണ പരാജയപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതെ ഡോ.അപാല മൂന്നാം തവണയും പരീക്ഷയെഴുതി അഖിലേന്ത്യാ തലത്തിൽ 9 നേടിയാണ് ആ​ഗ്രഹം നേടിയെടുത്തത്. 

​ഗാസിയബാദ് സ്വദേശിയാണ് ഡോക്ടർ അപാല. അച്ഛൻ അമിതാഭ് മിശ്ര ആർമിയിൽ കേണലായിരുന്നു. അമ്മ ദില്ലി യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ. പത്താം ക്ലാസ് വരെ ഡെറാഡൂണിലും 11, 12 ക്ലാസുകൾ ദില്ലിയിലുമാണ് അപാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2017ൽ ഹൈദരാബാദിൽ നിന്ന് ഡെന്റൽ സർജറിയിൽ ബിരുദം നേടിയാണ് അപാല ഡോക്ടറായത്. 2018 മുതൽ സിവിൽ സർവ്വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

“എന്റെ പശ്ചാത്തലമായിരുന്നു എന്റെ പ്രചോദനത്തിന്റെ ഉറവിടം. നമ്മുടെ രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഞാൻ സൂക്ഷ്മമായി പരിശോധിക്കുകയും അതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിനായി സിവിൽ സർവീസ് തെരഞ്ഞെടുക്കാൻ ഈ ചിന്ത എന്നെ പ്രേരിപ്പിച്ചു. ഒരു പ്രമുഖ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ഡോ അപാല പറഞ്ഞു. ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുമ്പോൾ അവനവന് മുൻ​ഗണന നൽകേണ്ടത് അത്യാവശ്യമാണെന്ന് അപാല സിവിൽ സർവ്വീസ് ആ​ഗ്രഹിക്കുന്നവരോട് പറയുന്നു.