ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിച്ച 'കർമ്മ 2025' തൊഴിൽ മേളയിൽ 48 പേർക്ക് ജോലി ലഭിച്ചു. 

തൃശൂർ: സംസ്ഥാന സർക്കാരിൻ്റെയും വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ 'കർമ്മ 2025' എന്ന പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. നഗരസഭ പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ അതത് പ്രദേശത്തുള്ള തൊഴിലന്വേഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള നടത്തിയത്. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന മേള നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

തൊഴിൽ മേളയിൽ 32 കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത 469 തൊഴിൽ അന്വേഷകരിൽ 304 പേർ അഭിമുഖങ്ങളിൽ പങ്കെടുത്തു. ഇതിൽ 211 പേരെ വിവിധ കമ്പനികൾ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും 48 പേർക്ക് അപ്പോൾ തന്നെ ജോലി ലഭിക്കുകയും ചെയ്തു. പ്രാദേശിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ തൊഴിൽ മേള വലിയൊരു ചുവടുവെപ്പായി മാറി.

നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൈസൺ പാറേക്കാടൻ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി, പാർലമെന്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അൽഫോൻസാ തോമസ്, പി.ടി. ജോർജ്, ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1 ചെയർപേഴ്സൺ പി.കെ. പുഷ്പാവതി, കുടുംബശ്രീ സി.ഡി.എസ് 2 ചെയർപേഴ്സൺ ശൈലജ ബാലൻ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, നഗരസഭ ജോബ് സ്റ്റേഷൻ കൺവീനർ സീനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ കെ.ജി. അനിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.