ഉത്തരക്കടലാസുകൾ മാതാപിതാക്കളുടെ 'പ്രസ്റ്റീജ് ഷീറ്റ്', വിദ്യാർത്ഥികളുടെ 'പ്രഷർ ഷീറ്റ്'; പ്രധാനമന്ത്രി മോദി
സ്കൂളിൽ എന്തൊക്കെയാണ് പഠിച്ചതെന്ന് മാതാപിതാക്കൾ കുട്ടികളോട് ചോദിക്കുന്നില്ല. പകരം എത്ര മാർക്കാണ് ലഭിച്ചതെന്നാണ് ചോദിക്കുന്നത്. മാർക്ക് ഷീറ്റ് കുടുംബത്തിന്റെ അന്തസ് ഷീറ്റായി മാറി.
ദില്ലി: പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാതാപിതാക്കളുടെ ഷീറ്റും വിദ്യാർത്ഥികളുടെ പ്രഷർ ഷീറ്റുമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻസിഇആർടി സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ പുതിയ ദേശീയവിദ്യാഭ്യാസനയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ വിദ്യാഭ്യാസം മാർക്ക് അടിസ്ഥാനപ്പെടുത്തിയാണെന്നും പഠനത്തെ അടിസ്ഥാനമാക്കിയെല്ലെന്നും മോദി കൂട്ടിച്ചേർത്തു. ഉയർന്ന മാർക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വയം വിലയിരുത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാണ് പുതിയ വിദ്യാഭ്യാസനയമെന്നും മോദി കൂട്ടിച്ചേർത്തു.
'സ്കൂളിൽ എന്തൊക്കെയാണ് പഠിച്ചതെന്ന് മാതാപിതാക്കൾ കുട്ടികളോട് ചോദിക്കുന്നില്ല. പകരം എത്ര മാർക്കാണ് ലഭിച്ചതെന്നാണ് ചോദിക്കുന്നത്. മാർക്ക് ഷീറ്റ് കുടുംബത്തിന്റെ അന്തസ് ഷീറ്റായി മാറി. കുട്ടികൾക്കത് പ്രഷർ ഷീറ്റാണ്. ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് കുട്ടികളെ പുറത്തെത്തിക്കുക എന്നതാണ് ദേശീയവിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. ഉയർന്ന മാർക്ക് നേടുക എന്നതിനപ്പുറം സ്വയം വിലയിരുത്താൻ ഇത് കുട്ടികളെ പ്രാപ്തരാക്കും.' മോദി പറഞ്ഞു.
സ്കൂളുകളിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങൾ അവരുടെ മാതൃഭാഷയാണ് കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നത്. കുട്ടികൾക്ക് വേഗത്തിൽ പഠിക്കാൻ ഈ രീതി സഹായിക്കും. മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷ ഉപയോഗിക്കുന്നത് മൂലം മാതാപിതാക്കൾക്ക് കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുകയില്ല. അതിനാൽ സാധ്യമാകുന്നിടത്തെല്ലാം കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും പഠന മാധ്യമം മാതൃഭാഷയോ പ്രാദേശിക ഭാഷയോ ആയിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.