ഓൺലൈൻ പഠനത്തിലെ പുതുവഴി; ഗോത്രഭാഷയിലൂടെ പാഠഭാഗങ്ങൾ പഠിക്കാൻ മഴവിൽപ്പൂവ്
മഴവില്ലിലെ വിവിധ നിറങ്ങൾ പോലെ മുഡുഗ, കുറുംബ, ഇരുള ഭാഷകളിലാണ് മഴവിൽപ്പൂവ് തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഗോത്രഭാഷയിൽ പാഠഭാഗങ്ങളൊരുക്കി മഴവിൽപ്പൂവ് പദ്ധതി. കുട്ടികളെ മാതൃഭാഷയിലൂടെ പഠനമുറിയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ഓൺലൈൻ ക്ലാസുകളിൽ തരംഗമായി മാറിയ മിട്ടുപൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ തന്നെയാണ് ഇവിടെയും പഠിപ്പിക്കുന്നത്. ഗോത്രഭാഷയിലാണ് പഠനം എന്നതാണ് പ്രത്യേകത. മഴവില്ലിലെ വിവിധ നിറങ്ങൾ പോലെ മുഡുഗ, കുറുംബ, ഇരുള ഭാഷകളിലാണ് മഴവിൽപ്പൂവ് തയ്യാറാക്കിയിരിക്കുന്നത്.
ക്ലാസ് മുറികൾ ഓൺലൈനിലേക്ക് മാറിയപ്പോൾ ഗോത്രവിഭാഗത്തിലെ കുഞ്ഞുങ്ങളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. റെക്കോർഡ് ചെയ്ത പാഠഭാഗങ്ങൾ ഊരുകളിലെ സാമൂഹ്യപഠന മുറികളിൽ പ്രദർശിപ്പിക്കും. ഗോത്രഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ സഹായത്തോടെയാണ് പാഠഭാഗങ്ങളുടെ മൊഴിമാറ്റം. പദാനുപദ തർജ്ജമയ്ക്ക് മുതിർന്ന അധ്യാപകരുടെ പാനലുണ്ട്. 'അവരുടെ ഭാഷാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു ടീമായിട്ടുള്ള പ്രവർത്തനമുള്ളത് കൊണ്ടാണ് ഇത് നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞത്.' റിസോഴ്സ് അധ്യാപകനായ ശക്തിവേൽ പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ അഗളി ബിആർസി കോർഡിനേറ്റർ സിപി വിജയനാണ് മഴവിൽപ്പൂവിന്റെ ശിൽപ്പി. പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അഭിനന്ദനവും ലഭിച്ചിരുന്നു. 'ഇത്തരമൊരു ശ്രമത്തിന്റെ ഫലമായി കുട്ടികൾ കുറച്ചു കൂടി ആസ്വാദ്യകരമായ രീതിയിൽ അവരുടെ പാഠഭാഗങ്ങൾ പഠിക്കാൻ സാധിക്കും എന്നുള്ളതാണ് ഈ പ്രോഗ്രാമിന്റെ മെച്ചം.' സിപി വിജയൻ പറയുന്നു.