ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനം
നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചതും 2020 സെപ്റ്റംബർ വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടികൾ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചാണ് പ്രാഥമിക പൊതുപരീക്ഷ നടത്തുക.
തിരുവനന്തപുരം: ഒരേ വിദ്യാഭ്യാസ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകൾ വേഗം പ്രസിദ്ധീകരിക്കാനും അതാതു തസ്തികകളിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനും ഈ രീതി അഭികാമ്യമായതിനാലാണ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തുന്നത്.
എസ്. എസ്. എൽ. സി, പ്‌ളസ് ടു, ബിരുദ യോഗ്യത ആവശ്യമായ തസ്തികകളിലാണ് ആദ്യ ഘട്ടത്തിൽ പൊതുപരീക്ഷകൾ നടത്തുന്നത്. ഇതിന്റെ മാർക്ക് അന്തിമ റാങ്ക്‌ലിസ്റ്റിന് പരിഗണിക്കില്ല. പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓരോ തസ്തികയ്ക്കും പ്രത്യേകമായി രണ്ടാംഘട്ട പരീക്ഷ നടത്തും. നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചതും 2020 സെപ്റ്റംബർ വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടികൾ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചാണ് പ്രാഥമിക പൊതുപരീക്ഷ നടത്തുക.
സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകൾക്കും മെഡിക്കൽ, എൻജിനിയറിംഗ്, ഡ്രൈവിംഗ്, അധ്യാപക തസ്തികകൾക്കും പൊതുപ്രാഥമിക പരീക്ഷ ഉണ്ടാവില്ല. പ്രാഥമിക പരീക്ഷകളുടെ സിലബസ് തയ്യാറാക്കിയിട്ടുണ്ട്.