തമിഴ്നാട്ടിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് സർക്കാർ; കോളേജുകൾ അടുത്ത മാസം മുതൽ
ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറുപക്ഷം ശക്തമായി എതിര്‍ത്തു.
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ ഉടൻ തുറക്കില്ലെന്ന് സർക്കാർ അറിയിപ്പ്. നവംബർ 16 മുതൽ ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ രക്ഷിതാക്കളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം തീരുമാനം മാറ്റുകയായിരുന്നു. നവംബർ 16 മുതൽ കോളേജുകൾ തുറക്കാനുള്ള തീരുമാനവും മാറ്റിയതായി അഝികൃതർ അറിയിച്ചു.
ഡിസംബര്‍ രണ്ടിന് റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്കും സയന്‍സ്, ടെക്‌നോളജി വിഷയങ്ങളിലെ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി കോളജുകള്‍ തുറക്കുമെന്ന് പുതിയ അറിയിപ്പില്‍ പറയുന്നു. മറ്റു കോഴ്‌സുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
രക്ഷിതാക്കളുമായുള്ള കൂടിയാലോചനയില്‍ വിരുദ്ധ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറുപക്ഷം ശക്തമായി എതിര്‍ത്തു. ഈ സാഹചര്യത്തില്‍ നേരത്തെയെടുത്ത തീരുമാനം പുനരാലോചനയ്ക്കു വിധേയമാക്കിയതായി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.