സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. 

ദില്ലി: സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി. മഹാമാരി മൂലം സ്കൂളുകള്‍ അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആവുകയും ചെയ്തിട്ടും സ്കൂളുകള്‍ ഈടാക്കുന്ന ഫീസില്‍ കുറവില്ലെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എഎം ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വിയുടേയും ജസ്റ്റിസുമാരായ ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. മാനേജ്മെന്‍റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മഹാമാരിക്കാലത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി ഉള്‍ക്കൊള്ളണമെന്നാണ് കോടതി പറഞ്ഞത്. വിഷമകാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭയമാകണമെന്നും കോടതി വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷത്തില്‍ ലഭ്യമാക്കാത്ത സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സ്കൂളിന്‍റെയോ വിദ്യാര്‍ഥികളുടേയോ നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള കാരണങ്ങളാണ് സ്കൂളിലെത്തിയുള്ള പഠനം തടസപ്പെടുന്നത്. മഹാമാരിക്കാലത്തെ സ്കൂള്‍ ഫീസില്‍ 30 ശതമാനം ഇളവുചെയ്യണമെന്ന രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ പ്രൈവറ്റ് സ്കൂളുകളുടെ പരാതി പരിഗണിക്കുകയായിരുന്ന കോടതി. ഫീസിളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി സ്കൂളുകള്‍ ഫീസ് കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona