കൊവിഡ്: കോളേജുകളിൽ ബിരുദ സീറ്റ് 70 വരെ വർദ്ധിപ്പിക്കാൻ അനുമതി
പിജി കോഴ്സുകളിൽ സയൻസ് വിഷയങ്ങൾക്കു പരമാവധി 25 സീറ്റും ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്കു പരമാവധി 30 സീറ്റും വരെ അനുവദിക്കും.
തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാനത്തെ കോളേജുകളിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർദ്ധിപ്പിക്കാൻ അനുമതി. കേരളത്തിലെ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഡിഗ്രി കോഴ്സുകളുടെ സീറ്റ് പരമാവധി 70 വരെയായി വർധിപ്പിക്കാനാണ് സർക്കാർ ഉത്തരവായിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്കു സംസ്ഥാനത്തു തന്നെ പഠനസൗകര്യം ഉറപ്പാക്കാനാണു സീറ്റ് വർധിപ്പിക്കുന്നത്. പിജി കോഴ്സുകളിൽ സയൻസ് വിഷയങ്ങൾക്കു പരമാവധി 25 സീറ്റും ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്കു പരമാവധി 30 സീറ്റും വരെ അനുവദിക്കും. ഏതെങ്കിലും കോഴ്സിൽ ഇതിൽ കൂടുതൽ സീറ്റ് നിലവിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അതു തുടരാം.
അധിക സീറ്റ് വേണമോയെന്നു കോളജുകൾക്കു തീരുമാനിക്കാൻ അവസരം നൽകിയിട്ടുണ്ട്.. കോളജുകളുടെ സൗകര്യം അനുസരിച്ചു നിലവിലുള്ള നിയമപ്രകാരവും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിലും അധിക സീറ്റുകൾ ഈ അക്കാദമിക് വർഷം തന്നെ സർവകലാശാലകൾ അനുവദിക്കണം. ഈ വർഷം തന്നെ പ്രവേശനം നടത്തുകയും വേണം. ഈ അധ്യയന വർഷത്തേക്കു മാത്രമാണ് ഈ ക്രമീകരണം. കൊവിഡ് കാലത്ത് സംസ്ഥാനത്ത് പുറത്ത് പോയി പഠിക്കാനുള്ള അവസരം ഇല്ലാത്തത് കണക്കിലെടുത്താണ് ഈ നടപടി.