കോപ്പിയടിക്കാൻ സഹായിച്ചു; സ്കൂൾ ജീവനക്കാരനും വിദ്യാർത്ഥികളും പിടിയിൽ
ചോദ്യക്കടലാസിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ സ്റ്റാമ്പ് പേപ്പറിലേക്ക് പകര്‍ത്തുന്നതിനിടെയാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സ്‌കൂള്‍ ജീവനക്കാരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി.
ലഖ്‌നൗ: കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ചതിന്റെ പേരിൽ സ്കൂൾ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൃത്രിമത്വം കാണിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. ലഖ്‌നൗവിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്‌കൂള്‍ ജീവനക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിക്കാന്‍ ഉപയോഗിച്ച സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു. സംശയം തോന്നിയതിനെ തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഉത്തരമെഴുതിയ ഉത്തരക്കടലാസുകള്‍ ബോര്‍ഡ് പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം ചേര്‍ത്തുകൊടുക്കാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു. ചോദ്യക്കടലാസിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ സ്റ്റാമ്പ് പേപ്പറിലേക്ക് പകര്‍ത്തുന്നതിനിടെയാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സ്‌കൂള്‍ ജീവനക്കാരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി.
പിന്നാലെ സ്വകാര്യ സ്‌കൂളിലും പൊലീസ് സംഘമെത്തി. കൂടുതല്‍ കുട്ടികള്‍ക്ക് ഇത്തരത്തില്‍ സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ കൈമാറിയതായും പൊലീസ് കണ്ടെത്തി. 56 ലക്ഷം വിദ്യാര്‍ഥികളാണ് ഉത്തര്‍ പ്രദേശില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി ബോര്‍ഡ് പരീക്ഷ എഴുതുന്നത്. പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.