സാങ്കേതിക സർവകലാശാല: സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബറിൽ
വിദ്യാർത്ഥികൾക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 9 മുതൽ ആരംഭിക്കും. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലിലഭിച്ചവർക്കും ഉന്നതപഠനത്തിനായി പ്രവേശനം ലഭിച്ചവർക്കും ബാക് ലോഗ് മൂലം അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് ഈ പരീക്ഷകളെല്ലാം ഉടൻ നടത്തുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. വിവിധ സെമെസ്റ്ററുകളിലെ പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെ-ടുക്കുവാൻ വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തണം.
മുൻ സെമെസ്റ്ററുകളിലെ ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതുമൂലം ക്യാമ്പസ് പ്ലേസ്മെന്റ് വഴി ലഭിച്ച ജോലികൾ നഷ്ടപെടുമെന്ന് നിരവധി വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്. സപ്ലിമെന്ററി പരീക്ഷകൾ നടത്തി ഫല പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും നിരന്തരമായി അവശ്യപ്പെട്ടു-കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സർവകലാശാല സപ്ലിമെന്ററി പരീക്ഷാ നടത്തി-പ്പുമായി മുന്നോട്ടു പോകുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും പരീക്ഷകൾ നടത്തുക. വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ യാത്രബുദ്ധിമുട്ടുകൾ കണക്കി-ലെടുത്ത് സർവകലാശാല വളരെ നേരത്തെ തന്നെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഇതിന് ശേഷം ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് എല്ലാ സ്ഥാപന മേധാവികളും ജില്ലാ ഭരണകൂടവുമായോ ആരോഗ്യ വകുപ്പുമായോ ബന്ധപ്പെടണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സർവ-കലാശാല ഉടൻ പുറത്തിറക്കും. ആഗസ്റ്റിൽ നടത്തിയ അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലങ്ങൾ സെപ്റ്റംബർ ഇരുപതിന് മുൻപ് പ്രഖ്യാപിക്കുവാനാണ് സർവ്വകലാശാല ശ്രമിക്കുന്നതെന്നും വൈസ് ചാൻസലർ അറിയിച്ചു.