ചിരവൈരികളായ പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയ്‌ക്ക് തന്നെയാണ് മുന്‍തൂക്കം. പാകിസ്ഥാനേക്കാള്‍ മികച്ച ബാറ്റ്‌സ്‌മാന്‍മാരും ബൗളര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. സമീപകാല ഫോമിലും പാകിസ്ഥാനേക്കാള്‍ മുന്നില്‍ ഇന്ത്യയാണ്. എന്നാല്‍ ഇന്ത്യന്‍ ടീം ചില കാര്യങ്ങളില്‍ വളരെ പിന്നിലാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം...

#5 പരീക്ഷിക്കപ്പെടാത്ത മദ്ധ്യനിര

മുന്‍നിരയില്‍ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും വിരാട് കോലിയുമൊക്കെ അടിച്ചുതകര്‍ക്കുന്നതിനാല്‍ വേണ്ടത്ര പന്തുകള്‍ നേരിടാന്‍ മദ്ധ്യനിരയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഫൈനലില്‍ മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്ന് വീണാല്‍, ഇതുവരെ പരിചയപ്പെടാത്ത സാഹചര്യത്തില്‍, കലാശക്കളിയുടെ സമ്മര്‍ദ്ദത്തില്‍ മദ്ധ്യനിര പരീക്ഷിക്കപ്പെടും. ഇത് ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് അത്ര നല്ല കാര്യമല്ല.

#4 മുന്‍നിരയുടെ സമ്മര്‍ദ്ദം

ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങിനെ ചുമലിലേറ്റിയത് ആദ്യമിറങ്ങുന്ന മൂന്നുപേരായിരുന്നു. ധവാന്‍, രോഹിത്, കോലി. അതുകൊണ്ടുതന്നെ ഫൈനലിലും ഈ മൂന്നൂപേര്‍ക്ക് സമ്മര്‍ദ്ദമേറും. ഈ സമ്മര്‍ദ്ദം ഇവരുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ടീം ക്യാംപിനുണ്ട്.

#3 സ്ഥിരത

ആദ്യ മല്‍സരത്തില്‍ പാകിസ്ഥാനെ 124 റണ്‍സിന് തകര്‍ത്ത ഇന്ത്യ, പക്ഷേ ശ്രീലങ്കയ്ക്കെതിരെ അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച രീതിയില്‍ കളിച്ചുജയിച്ചു. ഈ മികവ് തുടര്‍ന്നാലെ ഫൈനലില്‍ ജയിക്കാനാകു. ലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ബൗളര്‍മാരുടെ വീഴ്‌ചകളാണ് പ്രശ്‌നമുണ്ടാക്കിയത്. അത്തരമൊരു പിഴവ് ആവര്‍ത്തിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും.

#2 ക്ലിക്കാകാത്ത സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

അശ്വിന്‍-ജഡേജ സ്‌പിന്‍ ദ്വയത്തിന് ഇതുവരെ വേണ്ടരീതിയില്‍ ശോഭിക്കാനാകാത്തത് ഇന്ത്യയ്‌ക്ക് തലവേദനയാണ്. പ്രത്യേകിച്ചും മദ്ധ്യ ഓവറുകളില്‍ എതിര്‍ ബാറ്റ്‌സ്‌മാന്‍മാരെ വരുതിയില്‍നിര്‍ത്താന്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ബംഗ്ലാദേശ് പോലും ഇന്ത്യന്‍ സ്‌പിന്നര്‍മാരെ അനായാസം നേരിട്ടു.

#1 അഞ്ചാം ബൗളര്‍ പ്രശ്‌നം

രണ്ടു പേസറും രണ്ടു സ്‌പിന്നറും എന്നതാണ് ഇന്ത്യന്‍ ബൗളിങ് കോംബിനേഷന്‍. 40 ഓവര്‍ നന്നായി എറിയാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. എന്നാല്‍ ശേഷിക്കുന്ന 10 ഓവറാണ് പ്രശ്‌നം. പാര്‍ട്‌ടൈം ബൗളര്‍മാര്‍ കൈയ്യാളുന്ന ഈ 10 ഓവറില്‍ എന്തും സംഭവിക്കും. കളിയുടെ ഗതി അപ്പാടെ മാറിമറിയാം. സെമിയില്‍ കേദാര്‍ ജാദവ് തിളങ്ങിയത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി. എന്നാല്‍ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ എപ്പോഴും തിളങ്ങണമെന്ന് ആശിക്കാനാകില്ലല്ലോ...