ലണ്ടന്‍: വിക്കറ്റ് കീപ്പറാണെങ്കിലും ധോണിയില്‍ നിന്ന് സ്വന്തം ടീമിന് ആവശ്യമായ വാക്കുകള്‍ കൊണ്ടുള്ള പ്രചോദനമോ എതിര്‍ ടീമിന് പ്രകോപനമോ ഒന്നും കാര്യമായി ഉണ്ടാകാറില്ല. വിക്കറ്റിന് പിന്നിലും കൂള്‍ കൂള്‍ ആണ് എപ്പോഴും ധോണി. എന്നാല്‍ ഇതിനര്‍ഥം വിക്കറ്റ് കീപ്പിംഗില്‍ ധോണി മോശമാണെന്നല്ല. ബാറ്റിംഗിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാമെങ്കിലും ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയാണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും തര്‍ക്കമുണ്ടാകില്ല. മിന്നല്‍ സ്റ്റമ്പിംഗും റണ്ണൗട്ടുകളും ക്യാച്ചുകളുമൊക്കെയായി വിക്കറ്റിന് പിന്നില്‍ ഇപ്പോഴും മിന്നല്‍പിണര്‍ തന്നെയാണ് ധോണി.

ധോണി കളിക്കാരെ പ്രചോദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വാക്കുകള്‍ കൊണ്ടല്ലെന്നാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേദാര്‍ ജാദവ് പറയുന്നത്. ബൗള്‍ ചെയ്യുമ്പോള്‍ ധോണിയുടെ കണ്ണില്‍ നോക്കിയാല്‍ അദ്ദേഹം നമ്മളില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസിലാവും. ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എന്നെത്തന്നെ സൂക്ഷിച്ചുനോക്കുകയായിരിക്കും. അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കിയാല്‍ എനിക്ക് മനിസാലവും അദ്ദേഹം എങ്ങനെ പന്തെറിയാനാണ് ആവശ്യപ്പെടുന്നതെന്ന്-ജാദവ് പറഞ്ഞു.

താന്‍ സ്വയം പാര്‍ട് ടൈം ബൗളറായല്ല കാണുന്നതെന്നും ജാദവ് പറഞ്ഞു. എന്റെ പൂര്‍വകാല റെക്കോര്‍ഡുകളും അതല്ല പറയുന്നത്. നല്ല രീതിയില്‍ പന്തെറിയാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. നെറ്റ്സിലും പന്തെറിയാറുണ്ട്. മുന്‍ പരമ്പരകളിലും ഞാന്‍ പന്തെറിയുകയും വിക്കറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മത്സരത്തിന് മുമ്പ് എന്റെ പേരില്‍ ആറ് വിക്കറ്റാണ് ഉണ്ടായിരുന്നത്. എല്ലാം മുന്‍നിര ബാറ്റ്സ്മാന്‍മാരുടേതായിരുന്നു. വാലറ്റക്കാരുടേതല്ല. അതുകൊണ്ടുതന്നെ എന്റെ പന്തുകളില്‍ വലിയ ഷോട്ട് കളിക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ജാദവ് പറ‌ഞ്ഞു.