ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന് എതിരെ ഒരുഘട്ടത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് പോയിരുന്നു ഇന്ത്യ. 100 റണ്‍സ് പോലും കടക്കുമോ എന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗ് വന്‍ നാണക്കേടിലേക്ക് പോകാതെ നോക്കിയത് ഹര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. പക്ഷേ, തകര്‍ത്തടിച്ചു മുന്നേറുമ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ റണ്‍ ഔട്ട് ആകുകയായിരുന്നു. രോഷമടക്കാനാകാതെയാണ് ഹര്‍ദ്ദിക് പാണ്ഡ്യ ക്രീസ് വിട്ടത്.

നാല്‍പത്തിമൂന്ന് പന്തുകളില്‍ 76 റണ്‍സ് ആണ് ഹര്‍ദ്ദിക് പാണ്ഡ്യ നേടിയത്. ഇതില്‍ ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടും. 26.3 ഓവറിലാണ് ഹര്‍ദ്ദിക് പാണ്ഡ്യ പുറത്തായത്. രവീന്ദ്ര ജഡേജ റണ്ണിനായി ഓടിയിട്ട് പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഹര്‍ദ്ദിക് പാണ്ഡ്യ മറുവശത്ത് ക്രിസില്‍ എത്തുകയും ചെയ്‍തു. അനാവശ്യമായി പുറത്തായതിന്റെ രോഷം മുഴുവന്‍ പ്രകടിപ്പിച്ചാണ് ഹര്‍ദ്ദിക് പാണ്ഡ്യ ക്രീസ് വിട്ടത്.