ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയും പാക്കിസ്ഥാനും നാളെ നേര്‍ക്കുനേരെ ഇറങ്ങുകയാണ്. ആരുജയിക്കും എന്നുചോദിച്ചാല്‍ മെഹബൂബ് ഹസന്‍ എന്ന ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേയുള്ളൂ. കോലിയും സംഘവും തന്നെ. പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്‍റെ അമ്മാവനാണ് ഈ മെഹബൂബ് ഹസന്‍ എന്നറിയുമ്പോഴാവും കൗതുകം ഇരട്ടിക്കുന്നത്.

മരുമകന്‍റെ ടീമിന് നമ്മുടെ ടീമിനോടൊപ്പം നില്‍ക്കാനാകില്ലെന്ന് പറയുമ്പോള്‍ മെഹബൂബിന്‍റെ മുഖത്ത് കോലിയേക്കാളും ആത്മവിശ്വാസം. എന്നും ഇന്ത്യന്‍ ടീമിനായി നിലകൊള്ളുന്ന വ്യക്തിയാണ് താന്‍. മികച്ച താരങ്ങളുള്ള നമുക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ഉത്തര്‍പ്രദേശിലെ ഇത്താവ നിവാസിയായ മെഹബൂബ് ഹസന്‍ ഇന്ത്യന്‍ ടീമിന്‍റെ കടുത്ത ആരാധകനാണെന്ന് തെളിയിക്കുന്ന വാക്കുകള്‍. ടീം ഇന്ത്യ ട്രോഫി നേരിടുമെന്ന കാര്യത്തില്‍ ബെറ്റിന് പോലും താന്‍ തയ്യാറാണെന്നും മെഹബൂബ് ഹസന്‍ പറയുന്നു. ഫൈനലില്‍‌ ജയം ഇന്ത്യക്കായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മെഹബൂബ് ഹസന്‍ തന്‍റെ മരുമകന്‍റെ ടീം ഇന്ത്യയെപ്പോലെ അത്ര ശക്തമല്ലെന്നും വിലയിരുത്തുന്നു. എന്നാല്‍ ക്രിക്കറ്റിലും ജീവിതത്തിലും സര്‍ഫ്രാസ് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹത്തോടെ പാകിസ്താനിലേക്ക് ചേക്കേറിയ സര്‍ഫ്രാസിന്‍റെ അമ്മ ഇന്നും സഹോദരനുമായി സ്കൈപ്പ് വഴി ബന്ധപ്പെടാറുണ്ട്. മൂന്നു തവണ മാത്രമാണ് മെഹബൂബ് ഹസന്‍ സര്‍ഫ്രാസിനെ നേരില്‍ കണ്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്താന്‍ ആസ്ത്രേലിയയെ നേരിട്ടപ്പോഴായിരുന്നു അമ്മാവനും മരുമകനും തമ്മില്‍ അവസാനം കണ്ടത്.