ലണ്ടന്‍: പാക്കിസ്ഥാന്റെ വിജയമോഹങ്ങളെ രക്ഷിക്കാന്‍ മഴദൈവങ്ങള്‍ക്കും കഴിഞ്ഞില്ല. ബാറ്റ് കൊണ്ട് രോഹിത് ശര്‍മയും ശാഖര്‍ ധവാനും വിരാട് കോലിയും യുവരാജ് സിംഗും നടത്തിയ വീരോചിത പ്രകടനം പന്തുകൊണ്ട് ഉമേഷ് യാദവും ഹര്‍ദ്ദീക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ആവര്‍ത്തിച്ചപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യമത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴമൂലം പലതവണ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കപ്പെട്ട മത്സരത്തില്‍ 41 ഓവറില്‍ 289 റണ്‍സായിരുന്നു പാക്കിസ്ഥാന് വേണ്ടിയിരുന്നത്. 33.4 ഓവറില്‍ 164 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ മടങ്ങി. സ്കോര്‍ ഇന്ത്യ 48 ഓവറില്‍ 319/3. പാക്കിസ്ഥാന്‍ 33.4 ഓവറില്‍ 164ന് ഓള്‍ ഔട്ട്.

ഇന്ത്യാ-പാക് മത്സരത്തിന്റെ ആവേശമൊന്നും പാക്കിസ്ഥാന്‍ ബാറ്റിംഗിലുണ്ടായിരുന്നില്ല. ക്രീസിലിറങ്ങുംമുമ്പെ കളി തോറ്റവരെപ്പോലെയായിരുന്നു അവരുടെ ശരീരഭാഷ. അതില്‍നിന്ന് മുക്തരാവാന്‍ ഇന്ത്യന്‍ ബൗളര്‍മാരാകട്ടെ അവരെ ഒരിക്കല്‍പോലും അനുവദിച്ചുമില്ല. 50 റണ്‍സെടുത്ത അസ്ഹര്‍ അലിയിലും 33 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിലുമൊതുങ്ങി പാക്കിസ്ഥാന്റെ പോരാട്ട വീര്യം. ഒരിക്കല്‍പോലും ജയപ്രതീക്ഷ ഉണര്‍ത്താന്‍പോലും പാക് ബാറ്റിംഗ് നിരയ്ക്കായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വരിഞ്ഞുമുറുക്കുകയും ചെയ്തു.

അഹമ്മദ് ഷെഹ്സാദ്(12), ബാബര്‍ അസം(8),ഷൊയൈബ് മാലിക്(15), സര്‍ഫ്രാസ് അഹമ്മദ്(15) ഷദാബ് ഖാന്‍(14 നോട്ടൗട്ട്) എന്നിവരാണ് പാക് ബാറ്റിംഗ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി ഉമേഷ് യാദവ് 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജഡേജയും ഹര്‍ദ്ദീക് പാണ്ഡ്യയും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റെടുത്തു.