ചിരവൈരികളായ പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചത് മോഹിച്ച സ്‌കോര്‍ തന്നെ. മഴ ഇടയ്‌ക്കിടെ തടസപ്പെടുത്തിയേക്കാവുന്ന മല്‍സരത്തില്‍ 300ല്‍ ഏറെ സ്‌കോര്‍ നേടിയാല്‍ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യാനാകുമായിരുന്നുവെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഏതായാലും അതിന് പറ്റിയ സ്‌കോര്‍ തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മുന്‍നിരയിലെ നാലു ബാറ്റ്‌സ്‌മാന്‍മാരും അര്‍ദ്ധസെഞ്ച്വറി നേടിയതോടെ ഇന്ത്യ നിശ്ചിത 48 ഓവറില്‍ 319 റണ്‍സെടുത്തു. 91 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മ ടോപ് സ്‌കോററായി. 81 റണ്‍സോടെ നായകന്‍ വിരാട് കോലിയും 68 റണ്‍സോടെ ശിഖര്‍ ധവാനും 53 റണ്‍സോടെ യുവരാജ് സിങും മിന്നിത്തിളങ്ങി. എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ ആദ്യം ബാറ്റുചെയ്തു നേടാവുന്ന മികച്ച സ്കോര്‍ തന്നെയാണിത്.
കളി മാറിയത് അവസാന ഓവറുകളില്‍
അവസാന ഓവറില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പടെ ആറു പന്തില്‍ 20 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അവസാനത്തെ നാല് ഓവറില്‍ 72 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറില്‍ മാത്രം 23 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇതില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഹാട്രിക് സിക്സറും ഉള്‍പ്പെടുന്നു.
കളി മാറ്റിയത് യുവി
തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും മഴ തടസപ്പെടുത്തിയ ഇടവേളയ്‌ക്ക് ശേഷം ധവാനും രോഹിത് ശര്‍മ്മയും ഗിയര്‍ മാറ്റിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. ധവാന്‍ പുറത്തായതോടെ ക്രീസിലെത്തിയ നായകന്‍ വിരാട് കോലി തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. എന്നാല്‍ സെഞ്ച്വറിക്കരികില്‍ രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെ എത്തിയ യുവരാജ് സിങ് അടിച്ചുതകര്‍ത്തു. മൂന്നാം വിക്കറ്റില്‍ യുവിക്കൊപ്പം കോലിയും ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. യുവരാജ് ക്രീസില്‍ എത്തുമ്പോള്‍ 36.2 ഓവറില്‍ രണ്ടിന് 192 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 32 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച യുവരാജിന്‍റെ ഇന്നിംഗ്സാണ് കളിയുടെ ഗതി മാറ്റിയത്. യുവിയുടെ അതിവേഗ ബാറ്റിങ് കോലിയുടെ കളിയിലും മാറ്റം വരുത്തി.
അവസാന ഓവറുകളിലാണ് കോലി അടിച്ചുതകര്‍ത്തത്. 68 പന്തില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പടെ പുറത്താകാതെ 81 റണ്‍സെടുത്തു. 8.1 ഓവര്‍ എറിഞ്ഞ് 32 റണ്‍സ് മാത്രം വഴങ്ങിയ മൊഹമ്മദ് ആമിറാണ് പാക് നിരയില്‍ തിളങ്ങിയ ബൗളര്‍. വെറ്ററന്‍ ബൗളര്‍ വഹാബ് റിയാസാണ് ഏറെ തല്ലുകൊണ്ടത്. 8.4 ഓവറില്‍ 87 റണ്‍സാണ് വഹാബ് വഴങ്ങിയത്.
