ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 322 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശീഖര്‍ ധവാന്റെ സെഞ്ചുറിയുടെയും രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.

പത്താം ഏകദിന സെഞ്ചുറി നേടിയ ധവാന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുന്ന ഫോം തുടര്‍ന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മ ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സടിച്ചു. 79 പന്തില്‍ 78 റണ്‍സടിച്ച രോഹിത് മടങ്ങിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി പൂജ്യനായി പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ യുവരാജ് സിംഗ്(7) നിരാശപ്പെടുത്തി.

എന്നാല്‍ നാലാ വിക്കറ്റില്‍ ധോണി-ധവാന്‍ സഖ്യം 81 റണ്‍സടിച്ച് ഇന്ത്യയെ വീണ്ടും ട്രാക്കിലെത്തിച്ചു. ഇതിനിടെ കരിയറിലെ പത്താം സെഞ്ചുറി പിന്നിട്ട ധവാന്‍ 128 പന്തില്‍ 125 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന ധോണി മെല്ലെയാണ് തുടങ്ങിയതെങ്കിലും 52 പന്തില്‍ 63 റണ്‍സുമായി ഇന്ത്യയെ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ധവാന്‍ പുറത്തായശേഷമെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്ക്(9) കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. അവസാന ഓവറുകളില്‍ കത്തിക്കയറിയ കേദാര്‍ ജാദവ്(13 പന്തില്‍ 25 നോട്ടൗട്ട്) ഇന്ത്യ 321ല്‍ എത്തിച്ചു. ജഡേജ(0) പുറത്താകാതെ നിന്നു.ലങ്കയ്ക്കായി മലിംഗ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.