ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം. വൈകിട്ട് മൂന്ന് മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. മഴ കളി തടസ്സപ്പെടുത്തുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യക്കും പാക്കിസ്ഥാനും ഫൈനലിന് തുല്യമായ പോരാട്ടം. തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ കളിക്കപ്പുറമുള്ള അഭിമാനപ്പോര്. ഐ സി സി ടൂര്‍ണമെന്‍റുകളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് സര്‍വാധിപത്യമുണ്ട്. പക്ഷേ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് ടീം ഇന്ത്യ. കോച്ചും ക്യാപ്റ്റനും രണ്ട് തട്ടില്‍. ഇതെല്ലാം മറികടന്ന് ഉഗ്രന്‍ കളി പുറത്തെടുക്കാന്‍ ശേഷിയുള്ള താരങ്ങളാല്‍ സമ്പന്നമാണ് നീലപ്പട. സന്നാഹമത്സരങ്ങള്‍ ഇത് തെളിയിച്ച് കഴിഞ്ഞു. കോലിയും രോഹിത്തും യുവരാജും ധോണിയുമടങ്ങിയ ബാറ്റിംഗ് നിര ശക്തം. ഉമേഷ് , ഷമി, ഭുവനേശ്വര്‍, ബുംറ എന്നീ പേസ‍ര്‍മാരില്‍ ആരെ ഒഴിവാക്കണമെന്നതാണ് ആശങ്ക. ഓള്‍റൗണ്ട‍മാരായി ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലെത്തും.

സ‍ര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന പാക് നിരയില്‍ ഷുഐബ് മാലിക്കും മുഹമ്മദ് ഹഫീസുമാണ് പരിചയസമ്പന്നര്‍.മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, ജുനൈദ് ഖാന്‍ എന്നിവരടങ്ങിയ പേസ് നിരയിലാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ.