ചാംപ്യന്‍സ്‍ ട്രോഫി ക്രിക്കറ്റില്‍ ബദ്ധവൈരികളായ ഇന്ത്യയോട് 124 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് ഇപ്പോഴും നാണക്കേട് മാറിയിട്ടില്ല. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയോട് തോറ്റത് വലിയ കുറച്ചിലായാണ് പാകിസ്ഥാന്‍ കാണുന്നത്. വിരാട് കോലി ഉള്‍പ്പടെ ബാറ്റിങിലെ മുന്‍നിരക്കാരെല്ലാം തിളങ്ങിയതാണ് ഇന്ത്യന്‍ വിജയത്തിന് കാരണമായത്. ഇപ്പോഴിതാ, പാകിസ്ഥാനെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നസ്രാന ഗാഫാറിന്റെ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. പാക് ടീമിലെ എല്ലാ കളിക്കാരെയും എടുത്തിട്ട് വിരാട് കോലിയെ മാത്രം ഒരു വര്‍ഷത്തേക്ക് പാകിസ്ഥാന് നല്‍കൂവെന്നാണ് നസ്രാന ആവശ്യപ്പെടുന്നത്. കോലിയെപ്പോലെ ഒരു പ്രതിഭയെ ലഭിച്ചാല്‍ പാക് ക്രിക്കറ്റ് അടിമുടി മാറുമെന്നാണ് നസ്രാന ഉദ്ദേശിക്കുന്നത്. എന്നാല്‍ നസ്രാനയുടെ ട്വീറ്റിനടിയില്‍ ഇന്ത്യന്‍ ആരാധകര്‍ പൊങ്കാല ഇടുകയാണ്. പാക് താരങ്ങളെ സിംബാബ്‌വെയ്‌ക്ക് പോലും വേണ്ട എന്നാണ് അഥര്‍വ എന്നയാള്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും നസ്രാനയുടെ ട്വീറ്റിനെതിരെ പാക് ആരാധകരും രംഗത്തുവന്നതോടെ ട്വിറ്ററില്‍ ചര്‍ച്ച കൊഴുക്കുകയാണ്. അതിനിടയില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.