കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ വാലറ്റക്കാരനായ മുഹമ്മദ് അമീറുമൊത്ത് പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 75 റണ്‍സടിച്ച സര്‍ഫ്രാസ് അഹമ്മദ് പാക്കിസ്ഥാന്റെ വീരനായകനായി. ലങ്ക ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 31 പന്തും മൂന്നു വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്ന പാക്കിസ്ഥാന്‍ സെമിയിലെത്തി. 161/7 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട പാക്കിസ്ഥാനെ 61 റണ്‍സടിച്ച സര്‍ഫ്രാസും 28 റണ്‍സടിച്ച മുഹമ്മദ് അമീറും ചേര്‍ന്ന് 75 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. സ്കോര്‍ ശ്രീലങ്ക 49.2 ഓവറില്‍ 236ന് ഓള്‍ ഔട്ട്, പാക്കിസ്ഥാന്‍ 44.5 ഓവറില്‍ 237.

കൈയില്‍ കിട്ടിയ സെമി ബര്‍ത്ത് കളഞ്ഞുകുളിച്ചതിന് ശ്രീലങ്കയ്ക്ക് സ്വയം പഴിക്കുകയെ വഴിയുള്ളു. ജയത്തിലേക്ക് 40 റണ്‍സകലമുള്ളപ്പോള്‍ മലിംഗയുടെ പന്തില്‍ സര്‍ഫ്രാസ് നല്‍കിയ അനായാസ ക്യാച്ച് അവിശ്വസനീയമായി നിലത്തിട്ട തിസാര പെരേര ലങ്കന്‍ നിരയിലെ വില്ലനായപ്പോള്‍ നായകനൊത്ത കൂട്ടുമായി അമീര്‍ പാക് ജയത്തിലെ ഹീറോ ആയി. ജയിക്കാന്‍ 31 റണ്‍സ് വേണ്ടപ്പോള്‍ സര്‍ഫ്രാസ് രണ്ടാമത് നല്‍കിയ അവസരം ഗുണതിലകെയും നിലത്തിട്ടു. രണ്ടു തവണയും മലിംഗയായിരുന്നു നിര്‍ഭാഗ്യവാന്‍. ഫീല്‍ഡിംഗ് പിഴവുകളും ഓവര്‍ ത്രോകളും കൊണ്ട് ലങ്ക കൈയിലെത്തിയ ജയം കൈവിട്ടു.

ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സടിച്ച ശേഷമായിരുന്നു പാക്കിസ്ഥാന്റെ തകര്‍ച്ച. ഫക്കര്‍ സമന്‍(50), അസ്ഹര്‍ അലി(34) എന്നിവര്‍ നല്ലതുടക്കമിട്ടെങ്കിലും മധ്യനിരയില്‍ പാക്കിസ്ഥാന് പിഴച്ചു. ബാബര്‍ അസം(10), മുഹമ്മദ് ഹഫീസ്(1), ഷൊയൈബ് മാലിക്(11), ഇമാദ് വാസിം(4). ഫാഹിം അഷ്റഫ്(15) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ തോല്‍വി മുന്നില്‍ക്കണ്ടതാണ്. എന്നാല്‍ തളരാത്ത പോരാട്ടവീര്യവുമായി പൊരുതി അമീറും സര്‍ഫ്രാസും ചേര്‍ന്ന് പാക്കിസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചു.